സൂഫിസം: സത്തയും സാരവും

അവാരിഫിൽ മആരിഫ്: അദ്ധ്യായം: 5
ഇമാം ശിഹാബുദ്ദീൻ സുഹ്റ വർദി(റ):

സൂഫിസം അഥവാ തസ്വവ്വുഫിന്റെ പൊരുളന്വേഷിക്കുന്ന അവാരിഫുൽ മആരിഫിലെ അദ്ധ്യായം. പ്രമുഖരായ നിരവധി സൂഫിയാക്കളുടെ സൂഫിസം, തസ്വവ്വുഫ് സംബന്ധമായ മൊഴിമുത്തുകളെ അവലോകനം ചെയ്യുന്ന പഠനാർഹമായ വിശകലനങ്ങൾ. സൂഫിസത്തിന്റെ സത്തയും സാരവും ശരിയായി നിർവ്വചിക്കുന്ന ഈ ഭാ​ഗം ഇസ് ലാമിക ജ്ഞാനത്തിന്റെയും കർമ്മ മാതൃകകളുടെയും അന്തഃസത്ത എന്താണെന്ന് കൃത്യമായി നിർവ്വചിക്കുന്നു.

ബ്നു ഉമർ(റ) റിപ്പോർട്ടു ചെയ്യുന്നു: നബി(സ) അരുളി:
“എല്ലാ വസ്തുക്കൾക്കുമുണ്ടൊരു താക്കോൽ. സ്വർഗ്ഗത്തിന്റെ താക്കോൽ അഗതികളെ സ്നേഹിക്കലാണ്. ക്ഷമിച്ചു ജീവിക്കുന്ന ദരിദ്രരെയും. ഖിയാമം നാളിൽ അവരാണ് അല്ലാഹുവിന്റെ സമീപസ്ഥർ.“
അല്ലാഹുവിനെ മാത്രം ആശ്രയിച്ചു ജീവിക്കലാണ്. സൂഫിസത്തിന്റെ അടിത്തറ. അതിന്മേലാണ് ഈ സൗധം നിലകൊള്ളുന്നത്.
റുവൈം(റ) പറയുന്നു:
“മൂന്നു കാര്യങ്ങളിന്മേലാണു സൂഫിസം പടുത്തുയർത്തിയിരിക്കുന്നത്.

  1. അല്ലാഹുവിനെ മാത്രം ആശ്രയിച്ച് ദാരിദ്ര്യത്തിന്മേൽ പിടിച്ചു നിൽക്കൽ. 2. ഔദാര്യവും, സ്വന്തത്തേക്കാൾ അന്യർക്ക് മുൻഗണന നൽകലും. 3. അല്ലാഹുവിന്റെ ഇച്ഛകളിൽ തൃപ്തിയടയലും സ്വന്തമായ ഇച്ഛകൾ അവഗണിക്കലും.“
    ജൂനൈദുൽ ബാദി(റ)യോട് ഒരാൾ സൂഫിസത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം പ്രത്യുത്തരം ചെയ്തു:
    “മറ്റു വസ്തുക്കളുമായുള്ള ബന്ധമെല്ലാം മുറിച്ച് അല്ലാഹുവുമായി മാത്രം ബന്ധം സ്ഥാപിക്കലാണ് സൂഫിസം. “
    മഅ്റൂഫുൽ കർഖി(റ) പറയുന്നു:
    “ജ്ഞാനപ്പൊരുൾ സ്വീകരിക്കലും അന്യാശ്രയം ഉപേക്ഷിക്കലുമാണ് സൂഫീസം, അല്ലാഹുവിനെ മാത്രം ആശ്രയിക്കാത്തവൻ സൂഫിയല്ല.”
    എന്താണ് ‘ഫഖ്ർ’ (അല്ലാഹുവിനെ ആശ്രയിക്കൽ) എന്നൊരാൾ ശിബ് ലി(റ) യോടു ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു:
    “സാക്ഷാൽ ഉൺമകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാതിരിക്കൽ.“

അബ്ദുൽ ഹുസൈനുന്നൂരി(റ) പറയുന്നു:
“കൈയിലൊന്നുമില്ലെങ്കിൽ അടങ്ങിയിരിക്കുക. കൈയിലുണ്ടെങ്കിൽ സ്വന്തം ആവശ്യത്തേക്കാൾ അന്യരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകുക – ഇതാണ് സൂഫിയുടെ സ്വഭാവം.“
മറ്റൊരു ജ്ഞാനി പറയുന്നു:
“യഥാർത്ഥ ഫഖീർ ധനികരിൽ നിന്നകന്നു നിൽക്കുന്നു. കാരണം സമ്പത്തിനെ അവൻ വെറുക്കുന്നു. തന്റെ ഫഖ്റിനെ അതു താറുമാറാക്കുമെന്നയാൾ ഭയപ്പെടുന്നു. ധനികനാകട്ടെ ഫഖീറുമാരിൽ നിന്നു അകന്നു നിൽക്കുന്നു. കാരണം ദാരിദ്ര്യം തന്റെ ധനത്തെ താറുമാറാക്കുമെന്നയാൾ ഭയപ്പെടുന്നു.“
മുളഫ്ഫർ ഖർമീസനി(റ) പറയുന്നു:
“യഥാർത്ഥ സൂഫി അല്ലാഹുവിനോടു പോലും യാതൊന്നും ആവശ്യപ്പെടുകയില്ല.“
അദ്ദേഹം തുടരുന്നു:
“ഞാനൊരിക്കൽ യഥാർത്ഥ ഫഖീറിനെപ്പറ്റി അബൂ ബക്കറുൽ മിസ്രി(റ)യോടു ചോദിച്ചു: അദ്ദേഹം പ്രതിവചിച്ചു:
യാതൊന്നും സ്വന്തമാക്കാത്തവനും സ്വന്തമാക്കപ്പെടാത്തവനുമാണ് യഥാർത്ഥ ഫഖീർ.“

അല്ലാഹുവിനോടു പോലും യാതൊന്നും ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞതിന്റെ ആശയം ഇതാണ്. തന്റെ ആവശ്യങ്ങളെല്ലാം അറിയുന്നവനാണ് സർവ്വജ്ഞനായ അല്ലാഹു എന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നതിനാൽ യാതൊന്നും അല്ലാഹുവിനോടയാൾ ചോദിക്കുകയില്ല. ചോദിക്കാതെ തന്നെ എല്ലാം അറിയുന്ന റബ്ബിനോടെന്തിനു ചോദിക്കണം? മുഴുവൻ സമയവും ഇബാദത്തിൽ മുഴുകുകയാണ് സൂഫി ചെയ്യുക. തന്റെ ആവശ്യങ്ങൾ അല്ലാഹു നിർവ്വഹിച്ചു തരുമെന്നയാൾ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ ചോദ്യം അനാവശ്യമാണെന്നയാൾ കരുതുന്നു.

സൂഫിസത്തിന്റെ നിർവ്വചനത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളാണ് നാം കണ്ടത്. പലരും പലവിധത്തിൽ നിർവ്വചിച്ചിരിക്കുന്നു. സമയവും സന്ദർഭവുമനുസരിച്ചാണ് ഈ വൈവിധ്യം ഉണ്ടാകുന്നത്. ചോദിക്കുന്നവന്റെ സ്ഥിതിയും, ചോദിക്കപ്പെടുന്ന ജ്ഞാനിയുടെ പദവിയുമനുസരിച്ച് നിർവ്വചനങ്ങൾ വ്യത്യസ്തമായി വരുന്നു.
‘ഫഖീർ’, ‘സൂഫി’ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിൽ ചിലപ്പോൾ പ്രയോഗിക്കാറുണ്ട്. ചിലപ്പോൾ “സാഹിദ്’ (സർവ്വസംഗപരിത്യാഗി) എന്ന അർത്ഥ ത്തിലും. ‘ഫഖീർ’ എന്ന പദം ഉപയോഗിക്കുന്നതു കാണാം. പക്ഷേ, ഈ മൂന്നു പദങ്ങളും സമാനപദങ്ങളല്ല. സൂഫി എന്ന സംജ്ഞ, ഫഖീറിന്റെയും സാഹിദിന്റെയും ആശയങ്ങൾക്കു പുറമെ മറ്റു ചില ആശയങ്ങൾ കൂടി ഉൾക്കൊള്ളുന്നു.
ഒരാൾ സാഹിദും ഫഖീറുമായാലും, അയാൾ സൂഫിയാകണമെങ്കിൽ മറ്റു ചില ഗുണങ്ങൾ കൂടി അയാളിൽ ഉണ്ടാകേണ്ടതുണ്ട്. അബൂഹഫ്സ്(റ) പറ യുന്നു:
“സൂഫിസം മുഴുവനും അദബുകളാണ്. ഓരോ നിമിഷത്തിന്നും ഓരോ പദവിക്കും ഉചിതമായ അദബുകളുണ്ട്. സന്ദർഭോചിതമായ അദബുകൾ പാലിക്കുന്നവൻ പൂർണ്ണമായ പൗരുഷമുള്ളവനാണ്. അദബിനെ ലംഘിക്കുന്നവൻ സാമീപ്യത്തിനു ശ്രമിക്കും തോറും അകൽച്ച വർദ്ധിക്കുന്നു. സ്വീകാര്യതക്ക് ശ്രമിക്കും തോറും നീരസം വർദ്ധിക്കുന്നു.”
അദ്ദേഹം മറ്റൊരിക്കൽ പറഞ്ഞു:
“ബാഹ്യമായ അദബ് പരോക്ഷമായ അദബിന്റെ ബഹിർസ്ഫുരണമാണ്. കാരണം തിരുനബി(സ) അരുളിയിട്ടുണ്ട്:
“ഹൃദയത്തിൽ ഭയഭക്തിയുണ്ടെങ്കിൽ ബാഹ്യാവയവങ്ങളിൽ അതു പ്രതിഫലിക്കും.“
ഒരാൾ അബൂമുഹമ്മദജുൽ ജരീരി(റ) യോടു സൂഫീസത്തെപ്പറ്റി ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു:
“ഉത്തമ സ്വഭാവങ്ങളിലെല്ലാം പ്രവേശിക്കലും, ദുസ്വഭാവങ്ങളിൽ നിന്നെല്ലാം പുറത്തുകടക്കലുമാണ് സുഫീസം.“

ഇങ്ങിനെ ചിന്തിക്കുമ്പോൾ സാഹിദിനേക്കാളും ഫഖീറിനേക്കാളുമെല്ലാം ഒരു പടി ഉയർന്നു നിൽക്കുന്നവനാണ് സൂഫിയെന്നു വ്യക്തം. ‘ഫഖ്റി’ന്റെ അവസാനത്തെ പടവിൽ നിന്നാണ് തസ്വവുഫിന്റെ ആദ്യ പടവു തുടങ്ങുന്നതെന്ന് ഒരു ജ്ഞാനി പറഞ്ഞിട്ടുണ്ട്. ശാമുകാരുടെ അഭിപ്രായത്തിൽ ഫഖ്ർ, തസ്വവ്വുഫ് എന്നിവ സമാനപദങ്ങളാണ്. അവർ പറയുന്ന ന്യായം ഇതാണ്, ഖുർആൻ സൂഫികളെ ഇങ്ങിനെ വിശേഷിപ്പിട്ടുണ്ടല്ലോ: “അല്ലാഹുവിന്റെ വഴിയിൽ ജീവിതം നിയന്ത്രിക്കപ്പെട്ട ഫഖീറുമാർ……”
അല്ലാഹുവിന്റെ വഴിയിൽ ജീവിതം നിയന്ത്രിക്കപ്പെട്ടവർ സൂഫികളാണല്ലോ? അവരെ ഖുർആൻ ഇവിടെ ഫഖീറുമാർ എന്നാണല്ലോ വിശേഷിപ്പിച്ചത്. അതിനാൽ സൂഫിയും ഫഖീറും ഒന്നു തന്നെ – ഇതാണവരുടെ വാദം.
സൂഫിയും ഫഖീറും തമ്മിലുള്ള വ്യത്യാസം അല്പം വിവരിക്കാം. ദാരിദ്ര്യത്തിൽ മാത്രം സംതൃപ്തി കണ്ടെത്തുന്നവനാണ് ഫഖീർ. കാരണം അല്ലാ ഹുവിങ്കൽ ദരിദ്രനാണ് സ്ഥാനം. ധനികന്നല്ല.
തിരുനബി(സ്വ) അരുളി:
“എന്റെ സമുദായത്തിലെ ധനികർ സ്വർഗ്ഗത്തിൽ കടക്കുന്നതിന്റെ അര ദിവസം മുമ്പ് ദരിദ്രർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അവിടത്തെ അര ദിവസം ഇവിടത്തെ അഞ്ഞൂറു വർഷമാണ്.”

പാരത്രികമായ ഈ സൗഭാഗ്യത്തിനു വേണ്ടി ഫഖീർ നശ്വരമായ ഭൗതിക സുഖം ത്യജിക്കുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും അവൻ വാണിപ്പുണരുന്നു. ഈ ദാരിദ്യം ഇല്ലാതാകുന്നതിനെ അവൻ ഭയപ്പെടുന്നു. സമ്പത്തിൽ നിന്നോടി രക്ഷപ്പെടുന്നു. പാരത്രികമായ പ്രതിഫലം കാംക്ഷിച്ചു കൊണ്ടാണിത്. ഈ പ്രതിഫലമോഹം സൂഫിക്കില്ല. ഇവിടെയാണ് ഫഖീറും സൂഫിയും തമ്മിലുള്ള വ്യത്യാസം. വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലമല്ല സൂഫിയുടെ ലക്ഷ്യം. സ്രഷ്ടാവിന്റെ പൊരുത്തം മാത്രമാണ്. അതയാൾ ആഖിറത്തിൽ മാത്രമല്ല അനുഭവിക്കുന്നത്. ദുനിയാവിലും അനുഭവിക്കുന്നു. ഫഖീർ ദുനിയാവിനെ ത്യജിക്കുന്നതും പരലോകത്തെ വരിയ്ക്കുന്നതും സ്വന്തമായ വിവേചന ബുദ്ധി ഉപയോഗിച്ച് തെരഞ്ഞെടുത്തിട്ടാണ്.

സൂഫിയാകട്ടെ, യാതൊരു കാര്യവും സ്വന്തം അഭിപ്രായമനുസരിച്ചു ചെയ്യുന്നില്ല. വിവേചനബുദ്ധിയുപയോഗിച്ചു തെരഞ്ഞെടുക്കുന്നുമില്ല. അല്ലാഹുവിന്റെ ഇച്ഛയെ തന്റെ ഇച്ഛയാക്കി മാറ്റുകയാണയാൾ ചെയ്യുന്നത്. സ്വന്തമായ തെരഞ്ഞെടുപ്പ് സൂഫിയുടെ പദവിക്ക് ന്യൂനതയാണ്. സമ്പന്നതയിൽ നിന്നോടുകയോ, ദാരിദ്ര്യത്തെപ്പുണരുകയോ സൂഫി ചെയ്യുന്നില്ല. അതിലൊന്നും അയാൾക്ക് താല്പര്യമില്ല. അയാളുടെ താല്പര്യം ഉൺമയുടെ സത്തയിൽ മാത്രം. അല്ലാഹുവിൽ നിന്നു ലഭിക്കുന്ന ദർശനമനുസരിച്ചു സൂഫി നീങ്ങുന്നു.

സൂഫിയാകട്ടെ, യാതൊരു കാര്യവും സ്വന്തം അഭിപ്രായമനുസരിച്ചു ചെയ്യുന്നില്ല. വിവേചനബുദ്ധിയുപയോഗിച്ചു തെരഞ്ഞെടുക്കുന്നുമില്ല. അല്ലാഹുവിന്റെ ഇച്ഛയെ തന്റെ ഇച്ഛയാക്കി മാറ്റുകയാണയാൾ ചെയ്യുന്നത്. സ്വന്തമായ തെരഞ്ഞെടുപ്പ് സൂഫിയുടെ പദവിക്ക് ന്യൂനതയാണ്. സമ്പന്നതയിൽ നിന്നോടുകയോ, ദാരിദ്ര്യത്തെപ്പുണരുകയോ സൂഫി ചെയ്യുന്നില്ല. അതിലൊന്നും അയാൾക്ക് താല്പര്യമില്ല. അയാളുടെ താല്പര്യം ഉൺമയുടെ സത്തയിൽ മാത്രം. അല്ലാഹുവിൽ നിന്നു ലഭിക്കുന്ന ദർശനമനുസരിച്ചു സൂഫി നീങ്ങുന്നു. സമ്പന്നനായി ജീവിക്കാനാണ് ദർശനം ലഭിച്ചതെങ്കിൽ സൂഫി അതിന്നു മടിക്കുകയില്ല. പക്ഷേ, ആ ദർശനം (വെളിപാട്) ദൃഢതരമായിരിക്കണം. കാരണം, പൈശാചികമായ വെളിപാടുകൾക്ക് ഏറെ സാധ്യതയുള്ള രംഗമാണിത്. കാലിടറിപ്പോയാൽ പാതാളത്തിലാണ് ചെന്നു വീഴുക. ഈ പതനത്തിന്ന് അധികം സമയം വേണ്ടിവരികയില്ല. വ്യാജവാദക്കാർക്ക് തഴച്ചു വളരാൻ സൗകര്യമുള്ള രംഗവും ഇതു തന്നെ. സുഖാഢംബരങ്ങളോടെ ജീവിക്കാൻ ഈ ന്യായം കണ്ടെത്താമല്ലോ അവർക്ക്.
ഇത്രയും പറഞ്ഞതിൽ നിന്ന് ഫഖീറും, സൂഫിയും തമ്മിലുള്ള അന്തരം വ്യക്തമായല്ല? തസ്വവുഫിന്റെ ഉന്നത പദവിയിലെത്താനുള്ള ഒരു ചവിട്ടു പടി യാണ് ഫഖ്ർ. പക്ഷേ, സൂഫിയാകണമെങ്കിൽ ഫഖീറായിക്കൊള്ളണമെന്നില്ല.

ജുനൈദുൽ ബഗ്ദാദി(റ) പറഞ്ഞു: “ശിഷ്യാ, നിന്റെ ആസ്തിത്വത്തെ ഇല്ലാതാക്കിയ ശേഷം അല്ലാഹു തന്നിലൂടെ നിന്നെ പുനർജ്ജീവിപ്പിക്കലാണ് തസ്വവ്വുഫ്. ഇതിനു തന്നെയാണ് സൂഫികൾ ഫനാഅ്(നിർമൂലനം), ബഖാഅ് (അനശ്വരാവസ്ഥ) എന്ന സാങ്കേതിക സംജ്ഞകൾ നൽകിയിട്ടുള്ളത്. ഇതു തന്നെയാണ് നാം നേരത്തെ പറഞ്ഞത്. അനശ്വരാവസ്ഥയിലെത്തുന്ന സൂഫിക്കു സ്വന്തമായ ഇച്ഛകളില്ല. അല്ലാഹുവിന്റെ ഇച്ഛകൾ തന്നെയായിരിക്കും അയാളുടെയും ഇച്ഛ. സാഹിദിനു, ഫഖീറിനും സ്വന്തമായ അസ്തിത്വവും ഇച്ഛകളുമുണ്ടായിരിക്കും. സ്വന്തം ജ്ഞാനമനുസരിച്ചു അവർ കഠിനാദ്ധ്വാനം ചെയ്യുന്നു. സൂഫി തന്റെ ജ്ഞാനത്തെ ആശ്രയിക്കാതെ അല്ലാഹുവിന്റെ ഇച്ഛയെ മാത്രം ആശ്രയിക്കുന്നു.
ദുന്നൂനുൽ മിസ് രി(റ) പറയുന്നു: “സൂഫിക്ക് അന്വേഷണത്തിന്റെ ക്ഷീണമില്ല. ഇല്ലായ്മയിൽ അസ്വാസ്ഥ്യവുമില്ല.”
അദ്ദേഹം തുടർന്നു: “സൂഫികൾ അല്ലാഹുവിന്നു മാത്രം പരിഗണന നൽകി. അപ്പോൾ അല്ലാഹു അവർക്കും പരിഗണന നൽകി. അവർ സ്വന്തം ജ്ഞാനത്തേക്കാൾ അല്ലാഹുവിന്റെ ജ്ഞാനത്തെ തെരഞ്ഞെടുത്തു. സ്വന്തം ഇച്ഛയേക്കാൾ അല്ലാഹുവിന്റെ ഇച്ഛയെ തെരഞ്ഞെടുത്തു.”
ഒരു ജ്ഞാനിയോടു ഒരാൾ ചോദിച്ചു: “ജ്ഞാനികളിൽ വെച്ച് ഏതു വിഭാഗമാണ് ഏറ്റവും ശ്രേഷ്ഠർ ?” അദ്ദേഹം പ്രതിവചിച്ചു: “സൂഫികൾ തന്നെ. കാരണം ഏതു നിസ്സാര വസ്തുവിലും നന്മ കണ്ടെത്താൻ അവർക്കു കഴിയും.”
ഈ കഴിവ് സാഹിദിനും, ഫഖീറിനും സൂഫിയോളമില്ല. കാരണം അവരുടെ പാത്രം അത്ര വിശാലമല്ല. സ്വന്തം ജ്ഞാനത്തിന്റെ അതിർത്തിയിൽ നിൽക്കാനേ അവർക്കു സാധിക്കുകയുള്ളൂ.
മറ്റൊരു ജ്ഞാനി പറയുന്നു:
“രണ്ടു നല്ല വസ്തുക്കളെ അഭിമുഖീകരിച്ചാൽ അതിൽ ഏറ്റവും നല്ലതിനെ സൂക്ഷ്മമായി മനസ്സിലാക്കാൻ സൂഫിക്കു കഴിയും. ഇത്ര സൂക്ഷ്മമായ കഴിവു സാഹിദിനോ, ഫഖീറിനോ ഇല്ല. അവർ ഇത്തരം ഘട്ടങ്ങളിൽ തെരഞ്ഞെടുക്കാറ് ദുനിയാവുമായി ബന്ധം കുറവുള്ളതിനെയായിരിക്കും. അവരുടെ ജ്ഞാനത്തിന്റെ പൂർണ്ണത അത്രയേ ഉള്ളൂ. സൂഫിയാകട്ടെ അല്ലാഹുവുമായുള്ള സാമിപ്യത്താലും, വെളിപാടുകളാലും കൂടുതൽ ധന്യനാകുന്നു.”
റുവൈം(റ) പറയുന്നു: “നിന്നെ അല്ലാഹുവിന്റെ ഇച്ഛക്കു പിന്നാലെ വിട്ടു കൊടുക്കലാണ് സൂഫിസം.”
അംറുബിൻ ഉസ്മാനുൽ മക്കി(റ) പറയുന്നു:
“മനുഷ്യൻ ഓരോ നിമിഷത്തിലും, ആ നിമിഷത്തോടു ഏറ്റവും അനുയോജ്യമായ കാര്യങ്ങളിൽ മുഴുകലാണ് സൂഫിസം.”
മറ്റൊരു ജ്ഞാനി പറയുന്നു:
“സൂഫിസത്തിന്റെ പ്രഥമഘട്ടം ജ്ഞാനവും, മധ്യഘട്ടം കർമ്മവും, അന്ത്യഘട്ടം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹ വർഷവുമാണ്.”
മറ്റൊരു ജ്ഞാനി പറയുന്നു:
“സമാഗമത്തോടൊപ്പമുള്ള ദിക്റും ശ്രദ്ധിച്ചു കേൾക്കുന്നതോടൊപ്പമുള്ള ദിവ്യപ്രേമവും. പിൻപറ്റലിനോടൊപ്പമുള്ള(ഇത്തിബാഅ്) കർമ്മവുമാണ് സൂഫീസം.”
മറ്റൊരു ജ്ഞാനി പറയുന്നു:
“ലാളിത്യവും, ആത്മാവിന്റെ ഉദാരതയുമാണ് സൂഫിസം.”
സഹ് ലുബിൻ അബ്ദില്ല(റ) പറയുന്നു:
“കലർപ്പുകളിൽ നിന്നു ശുദ്ധി നേടുകയും ചിന്താപൂർണ്ണത പ്രാപിക്കുകയും വേരുകൾ പറിച്ചെടുത്തു അല്ലാഹുവിലേക്ക് സമ്പൂർണ്ണമായി നീങ്ങുകയും ചെയ്തവനാണ് സൂഫി. അവന്റെ കണ്ണിൽ കനകവും, കല്ലും തുല്യമായിരിക്കും.”
മറ്റൊരു ജ്ഞാനി പറയുന്നു:
“സൃഷ്ടികൾക്കൊപ്പിച്ചു നിൽക്കാതെ ഹൃദയത്തെ സംശുദ്ധമാക്കുക, ദുസ്വഭാവങ്ങളും ദുഷ്പ്രകൃതങ്ങളും ഉന്മൂലനം ചെയ്യുക, വിശിഷ്ടമായ അദ്ധ്യാത്മിക ഗുണങ്ങൾ കൈവരിക്കുക, മിഥ്യകൾക്കപ്പുറത്തെ സത്യവുമായി ബന്ധം സ്ഥാപിക്കുക, ശരീഅത്തിനെ പിൻപറ്റുക – ഇതാണ് സൂഫിസം.”

ദുന്നൂനുൽ മിസ്രി(റ) പറയുന്നു:
“സിറിയൻ കടപ്പുറത്തു വെച്ചു ഞാൻ ഒരു സ്ത്രീയുമായി കണ്ടു മുട്ടി. ഞാൻ ചോദിച്ചു: “എവിടുന്നു വരുന്നു?” അവർ പ്രതിവചിച്ചു: “ഞാൻ വരുന്നതു ഒരു ജനതയിൽ നിന്നാണ്. അവരുടെ പാർശ്വങ്ങൾ ശയ്യകളിൽ നിന്നു അകന്നു നിൽക്കുന്നു.” എങ്ങോട്ടാണ് പോകുന്നെന്നു ഞാൻ ചോദിച്ചപ്പോൾ അവർ പ്രതിവചിച്ചു; “പൗരുഷമുള്ള ചില ആളുകൾക്കടുത്തേക്കു പോകുന്നു. വ്യാപാര വിനിമയങ്ങളൊന്നും അല്ലാഹുവിനെ സ്മരിക്കാൻ അവർക്ക് തടസ്സമല്ല. അവരെപ്പറ്റി ഒന്നു വിശദീകരിച്ചു തരാൻ ഞാൻ ആ മഹതിയോടു അപേക്ഷിച്ചു. അപ്പോൾ അവർ ഇങ്ങിനെ പറഞ്ഞു:
“അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വിഭാഗം മനുഷ്യർ, അവർക്ക് മിഥ്യകളിൽ യാതൊരു താല്പര്യവുമില്ല. അവരുടെ ലക്ഷ്യം തങ്ങളുടെ നാഥനായ പ്രേമഭാജനമത്രെ. സ്വയം പര്യാപ്തനായ ഏകൻ. എത്ര നല്ല ലക്ഷ്യം. വിഭവ സമൃദ്ധമായ ഭക്ഷണമോ, ഭൗതിക സുഖസാമഗ്രികളോ, സന്താന സൗഭാഗ്യമോ അവർക്കാവശ്യമില്ല. വിശേഷപ്പെട്ട വസ്ത്രങ്ങളോ, ആഭരണങ്ങളോ, അവർക്ക് വേണ്ട. ലക്ഷ്യത്തിലെത്താനുള്ള ധൃതിയിലാണവർ. അതിനുവേണ്ടി മൊട്ടകുന്നുകളിലും, വനാന്തരങ്ങളിലും, പർവ്വതസാനുക്കളിലും ജീവിതം പണയപ്പെടുത്തിയിരിക്കയാണവർ.”
ജൂനൈദുൽ ബഗ്ദാദി(റ) പറയുന്നു:
“വളക്കൂറുള്ള ഭൂമി പോലെയാണ് സൂഫികൾ. ജനങ്ങൾ വൃത്തികെട്ട വസ്തുക്കളാണ് അവിടെക്കൊണ്ടിടുന്നത്.
പക്ഷേ, അവർക്കവിടെ നിന്നു ലഭിക്കുന്നതോ, വിശിഷ്ടമായ ധാന്യങ്ങളും.”
മഹാനവർകൾ തുടരുന്നു: “സജ്ജനങ്ങളും, തെമ്മാടികളും ചവിട്ടി നടക്കുന്ന ഭൂമി പോലെയാണ് സൂഫി. സജ്ജനങ്ങൾക്കും ദുർജ്ജനങ്ങൾക്കും ജലം നൽകുന്ന മേഘം പോലെ, മഴപോലെ!”

ഇങ്ങിനെ ആയിരത്തിലധികം ഉപമകളും, നിർവ്വചനങ്ങളും സൂഫിക്ക് ജ്ഞാനികൾ നൽകിയിട്ടുണ്ട്. അവയൊക്കെ എടുത്തുദ്ധരിക്കാൻ ഇവിടെ സ്ഥലം പോരാ. അവയെല്ലാം വാക്കുകളിൽ വ്യത്യസ്തമാണെങ്കിലും ആശയങ്ങളിൽ അടുപ്പമുള്ളവതന്നെ. അതിനാൽ അവയുടെയെല്ലാം കൂടി പൊരുൾ ഇവിടെ ഉദ്ധരിക്കാം.
സൂഫി തന്റെ ആത്മാവിനെയും ശരീരത്തെയും സ്ഫുടം ചെയ്തെടുക്കുന്നതിൽ എപ്പോഴും ബദ്ധശ്രദ്ധനാണ്. തന്റെ ഓരോ നിമിഷങ്ങളെയും കടഞ്ഞു ശുദ്ധീകരിക്കാൻ അവൻ ശ്രമിക്കുന്നു. ശരീരത്തിന്റെ അഴുക്കുകളും, ദുർമ്മേദസ്സും നീക്കി ഹൃദയമാകുന്ന കണ്ണാടി എപ്പോഴും തുടച്ചു വൃത്തിയാക്കാൻ പ്രയത്നിക്കുന്നു. തന്റെ നാഥനും പ്രേമഭാജനവുമായ അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നതു മൂലം ഈ മഹായജ്ഞം അവന്ന് ലഘുവായിത്തീരുന്നു. അഴുക്കുകൾ തുടച്ചു മാറ്റാൻ നിഷ്പ്രയാസം അവന്നു സാധിക്കുന്നു. വല്ല കളങ്കവും ഹൃദയ ദർപ്പണത്തിൽ പ്രത്യക്ഷപ്പെട്ടാൽ പെട്ടെന്നതു മനസ്സിലാക്കാനും പ്രതിവിധി ചെയ്യാനും സൂഫിക്ക് സാധിക്കുന്നു. ഹൃദയ നേത്രങ്ങൾ ഇതിന്നു സഹായിക്കുന്നു. ഹൃദയം തിളങ്ങിക്കൊണ്ടിരിക്കുമ്പോൾ പ്രേമഭാജനവുമായി സമാഗമത്തിന്റെ നിർവൃതി സൂഫി അനുഭവിച്ചു കൊണ്ടേയിരിക്കും. സൂഫിയുടെ മനോമുകുരത്തിൽ ചെറിയ ഒരു പുള്ളി വീണാൽ മതി പെട്ടെന്നു ആ സമാഗമം നിലച്ചു പോകുന്നു. സൂഫിയുടെ തെളിഞ്ഞ അവസ്ഥ കലങ്ങുന്നു. പിന്നെ അതു വീണ്ടെടുത്തേ സൂഫി അടങ്ങുകയുള്ളൂ. അവന്റെ ഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലും, ശരീരം ഹൃദയത്തിന്റെ നിയന്ത്രണത്തിലുമായിരിക്കും. ഖുർആൻ പറയുന്നു:
“നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരാകുവിൻ, നീതിയുടെ സാക്ഷികളായ നിലയിൽ.”
ഇതാണ് സൂഫിസം. ശരീരത്തിന്റെ തന്നിഷ്ടങ്ങൾക്കെതിരെ പോരാടിക്കൊണ്ട് അല്ലാഹുവിന്നു വേണ്ടി നിലകൊള്ളലാണത്.
ഒരു ജ്ഞാനി പറയുന്നു: ചലനവും പരിശ്രമവുമാണ് സുഫീസം.
വിശ്രമിക്കുന്നവർ സൂഫിയല്ല. കാരണം, സൂഫിയുടെ ആത്മാവ് ഉൺമയുടെ സത്തയിലേക്ക് കാന്തം പോലെ ആകൃഷ്ടമായിരിക്കുമ്പോഴും അയാളുടെ ശരീരം ദുനിയാവിലേക്ക് അഭിമുഖമായിരിക്കും. അതിന്റെ ജന്മപ്രകൃതമാണത്. ഭൗതിക വസ്തുക്കളാൽ നിർമ്മിതമാണല്ലോ അത്. പഞ്ചഭൂതങ്ങളുമായുള്ള ബന്ധം ശരീരത്തിന്നെപ്പോഴും ഉണ്ടായിരിക്കും. അതിനാൽ പിന്നോട്ടു മടങ്ങാൻ തക്കം പാർത്തിരിക്കുന്ന ശരീരത്തെപ്പറ്റി സൂഫി നിതാന്ത ജാഗ്രത പുലർത്താതിരുന്നാൽ അപകടത്തിൽ ചാടും. ശരീരം കയറു പൊട്ടിക്കും.
ഇതാണ് സൂഫിസത്തിന്റെ ആകെത്തുക. ഇതു ഗ്രഹിച്ചാൽ, ജ്ഞാനികൾ സൂഫിസത്തിന്നു നൽകിയ വ്യത്യസ്തമായ ആയിരത്തിലധികം നിർവ്വചനങ്ങളെയും ഇതുൾക്കൊള്ളുന്നതായിക്കാണാം. വാക്കുകൾ വ്യത്യസ്തമെങ്കിലും ആശയമെല്ലാം ഏറെക്കുറെ ഒന്നു തന്നെ.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy