ഹള്റമി സമൂഹം, ഒരു പുരാതന പ്രവാസം

എങ്സെങ് ഹോ
മൊഴിമാറ്റം: എ.കെ. അബ്ദുൽ മജീദ്.

പുതുമാംസം എടുത്തു ഭക്ഷിക്കാനും ആഭരണങ്ങൾ പുറത്തെടുക്കാനും പാകത്തിൽ കടലിനെ നിങ്ങൾക്ക് വിധേയപ്പെടുത്തിയവനും അവൻ തന്നെ. വെള്ളം കീറിമുറിച്ച് കപ്പലുകൾ അതിലൂടെ ഓടുന്നത് നിങ്ങൾക്ക് കാണാം. അവൻ്റെ അനുഗ്രഹങ്ങളിൽ നിന്ന് നിങ്ങൾ തേടിപ്പിടിക്കാനും നന്ദി പ്രകാശിപ്പിക്കാനും വേണ്ടി. (വി.ഖു.16: 14).

ഇന്ത്യൻ മഹാസമുദ്രത്തിനു ചുറ്റും ചിതറിപ്പോയ (പരന്നുകിടക്കുന്ന, ശിഥിലമായ, അധിവസിച്ച, നഷ്ടപ്പെട്ട, കണ്ടെത്തിയ, മുങ്ങിമരിച്ച) വ്യ
ക്തികളുള്ള ഒരു സമൂഹത്തിൻ്റെ കഥയാണ് ഈ പുസ്‌തകം. അവരുടെ യാത്രയുടെയും ചലനത്തിൻ്റെയും അടയാളങ്ങൾ. തങ്ങളെക്കുറിച്ചും
അന്യോന്യവുമുള്ള കഥകൾ പങ്കുവക്കുന്നുവെന്ന കാരണത്താൽ മാത്രം അവരെ, ഏകവചനത്തിൽ, ഒരു സമൂഹമെന്ന് വിളിക്കാം. അവരുടെ
സഞ്ചാരകഥകളിൽ പലതും ആരംഭിക്കുന്നതും മടങ്ങിയെത്തുന്നതും ദക്ഷിണ അറേബ്യൻ തീരത്തെ ഇന്നത്തെ യമനിലുള്ള ഹള്റമൗതിലാ
ണെന്നതിനാൽ നമുക്കവർക്കൊരു പേര് നൽകാം; ഹളാരിമ (ബഹുവചനം)- ഏകവചനം ഹള്റമി. ഹള്റമൗതുകാർ സ്വയം വിളിക്കുന്ന പേര്.
ഹള്റമി സമൂഹത്തിലെ അംഗങ്ങളുടെ ജന്മനാടാണ് ഹള്റമൗത്. ചിലർക്കത് വളരെ പരിചിതവും മറ്റുചിലർക്ക് ഐതിഹ്യവുമാണ്. അറേബ്യൻ
ഉപദ്വീപിൻ്റെ താഴെ സ്ഥിതിചെയ്യുന്ന അതിൻ്റെ തീരത്തു നിന്നാൽ കടലിനു കുറുകെ നേരെ അക്കരെ ഇടതുഭാഗത്തായി ഇന്ത്യയും ജാവയും
കാണാം. വലതു ഭാഗത്ത് കിഴക്കൻ ആഫ്രിക്കയുടെ സ്വാഹിലി തീരവും. ഈ രണ്ട് ദിശകളെയും ഹള്റമി നാവികൻ ബാത്വായി ഒരു കവിതയിൽ
ആവിഷ്കരിച്ചിട്ടുണ്ട്. ജപമാലയിലെ മുത്തുമണികൾ എന്നപോലെ ഓരോ തുറമുഖത്തെയും അതിൽ കോർത്തിണക്കിയിരിക്കുന്നു. ഓ
രോ തുറമുഖവും അതിൻ്റെ രക്ഷാപുരുഷൻ്റെ പേരിലാണ് പരാമർശിക്കപ്പെടുന്നത്: ഈസ്റ്റ് ഡീസ്- ഉമർ(അൽ മുഹ്ളർ അസ്സഖാഫ്) താഴ്വര;
ഏദൻ- അൽ ഐദറൂസ് തുറമുഖം; മോച്ച അലി(ശാദിലി -കോഫി കണ്ടുപിടിച്ചയാൾ) യുടെ തുറമുഖം എന്നിങ്ങനെ. മീതെ ചെങ്കടൽ തീരത്ത് ഹവ്വയുടെ പേരിലുള്ള ജിദ്ദ. മനുഷ്യരാശിയുടെ ഈ മുത്തശ്ശി മറവുചെയ്യപ്പെട്ടത് അവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. യാത്രയുടെ നാൾവഴികൾ പ്രാർഥനാഗീതങ്ങളിലലിയുമ്പോൾ ഗുരുവിന്റെ ശബ്ദത്തിനൊത്ത് സമുദ്രയാത്ര ചെയ്യാൻ പഠിക്കുന്നു. ബാത്വായിയുടെ പാട്ടുകൾ ചെവികൾക്കിടയിൽ മുഴങ്ങുന്നു.

ജീവസന്ധാരണത്തിന് കടലിനെ ആശ്രയിക്കുന്ന പ്രദേശങ്ങൾ തങ്ങളുടെ വിഭവസ്രോതസ്സുകളുടെ ചഞ്ചല സ്വഭാവം നന്നായി മനസ്സിലാക്കിയിരുന്നു. വെനീഷ്യൻമാർ അലകിസാണ്ട്രിയയിൽ നിന്ന് സാൻ മാർക്കോയുടെ ശേഷിപ്പുകൾ കടൽമാർഗം മോഷ്ടിച്ച് വെനീസിൽ മറവുചെയ്ത്, തങ്ങളുടെ നഗരത്തിൻ്റെ രക്ഷാപുരുഷനായി വാഴിച്ച് ഒരു ബസലിക്ക സ്ഥാപിച്ചു. അവരുടെ കപ്പലുകളുടെ ഗതി നിയന്ത്രിക്കുന്നതിന് അത്തരം അവബോധം ഉപയോഗിക്കുകയും ആ അറിവിൻ്റെ മൂർച്ച കൂട്ടുകയും ചെയ്തു. ‘സാൻ മാർക്കോയിലെ സിംഹം’ പിൻകാലുകൾ തിരകളിലും മുൻകാലുകൾ തീരത്തുമായി വെനീസിൻ്റെ വിചിത്രമായ സ്ഥാനത്തെ ഓർമിപ്പിച്ചുകൊണ്ട് നിൽക്കുന്നു. അവിശ്വസനീയമായ ആ നഗരം കടലിനും കരക്കുമിടയിൽ ഓക്ക് മരത്തിൻ്റെ തൂണുകളിലാണ് നിലകൊള്ളുന്നത്. വലിയ സാമ്രാജ്യങ്ങളുടെ ഒരു കുള്ളൻ പതിപ്പായത് നിലനിൽക്കുന്നു. വെനീസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തിൻ്റെ ഒരു പദ്ധതിയായിരുന്നു സമുദ്രം. നഗരം സാൻ മാർക്കോ ബസലിക്കയുമായും മുഖ്യന്യായാധിപൻ്റെ കൊട്ടാരവുമായും (Doge’s palace) ചേരുന്നു. വെനീസിന്റെ കച്ചവടക്കപ്പലുകൾ പീരങ്കികൾ വഹിച്ചു. അതിൻ്റെ കിഴക്കുള്ള വ്യാപാര കേന്ദ്രങ്ങൾ നയതന്ത്രകേന്ദ്രങ്ങൾ എന്ന നിലയിൽ ഇരട്ടി പ്രാധാന്യം കൈവരിച്ചു. നവോഥാന കാലത്ത് വെനീസിൻ്റെ ‘സാമ്രാജ്യത്വ യുഗ’ത്തിൽ വ്യാപാരവും സാമ്രാജ്യത്വവും അഭിവൃദ്ധിപ്പെട്ടതോടെ സമുദ്രയാത്രയുടെയും വ്യാപാരത്തിൻ്റെയും ദേവതകളായ നെപ്ട്യൂനും ബുധനും കൂടി സാൻ മാർക്കോയോടൊപ്പം ഈ കടലോര നഗരരാഷ്ട്രത്തിനു കാവൽനിന്നു.

വെനീസിനെപ്പോലെ ഹള്റമൗതും ഒരവിശ്വസനീയ സ്ഥലമാണ്. ഇന്ത്യൻ മഹാസമുദ്രത്തിനും റുബ്ഉൽഖാലി മണലാരണ്യത്തിനുമിടയിലാണ് അതിൻ്റെ സ്ഥാനം. തലമുറകളായി സന്താനപരമ്പരകളെ വിദേശത്തയച്ച് സമുദ്രത്തിൽ നിന്ന് ഹള്റമൗതും ഉപജീവനം കണ്ടെത്തി. വിദേശ ചമയങ്ങൾ അവർ അണിഞ്ഞു. കിഴക്കുനിന്ന് കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങൾ കൊണ്ട് അവിടുത്തെ പ്രാർഥനാമുറികൾ പൂരിതമായി. വല്ലപ്പോഴും ലഭിക്കുന്ന മഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വലിയ താഴ്വ‌രകളായതിനാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലെങ്കിലും ജനങ്ങളെ തീറ്റിപ്പോറ്റാൻ ഹള്റമൗതിലെ ആഭ്യന്തര കാർഷികോൽപാദനം പര്യാപ്തമായിരുന്നില്ല. തരീം, സൈഊൻ, ശിബാം തുടങ്ങിയ പ്രധാന പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള ഫാമുകളുടെ നഗരപ്രാന്തങ്ങളും ഈത്തപ്പനത്തോട്ടങ്ങളുമാണ് വിദേശ വ്യാപാരത്താൽ സമ്പന്നരായ വ്യാപാരികളുടെ പ്രവിശ്യകൾ. ബ്രിട്ടീഷ് ഇന്ത്യയിലെയും മലായിലെയും സിങ്കപ്പൂരിലെയും ഡച്ച് ജാവയിലെയും കൊളോണിയൽ വില്ലകളുടെ മാതൃകകളിൽ നിർമിച്ച ഭവനങ്ങളോടനുബന്ധിച്ചുള്ള ഉദ്യാനങ്ങളിൽ പഴയ ഇംഗ്ലീഷ് മട്ടിലുള്ള ജലവാഹിനികളുടെ ഹൃദയമന്ത്രങ്ങൾ ശ്രവിച്ച് അവർ വിശ്രമിച്ചു. ബ്രിട്ടൻ്റെയും ഡച്ചിന്റെയും സാമ്രാജ്യത്വ സമുദ്ര ഗമന സമ്പദ് വ്യവസ്ഥകളെപ്പോലെ ഹള്റമൗതിന്റെ സമ്പദ്‌വ്യവസ്ഥ വെനിസിനെ പ്രതിധ്വനിപ്പിച്ചു. ഉദ്യാനങ്ങളുടെ വാസ്തുശിൽപത്തിനും അവർ വെനീസിനോട് കടപ്പെട്ടിരിക്കുന്നു. വെനീഷ്യൻ ഉൾപ്രദേശങ്ങളുടെ മാതൃകയിലുള്ള വിശ്രമകേന്ദ്രങ്ങൾ അവർ പണിതു. ഭൂമിയിലുള്ള നിക്ഷേപം കടലിനക്കരെ നിന്നുള്ള സമ്പത്തിന് എല്ലാ അർഥത്തിലും ആസ്വാദനത്തിൻ്റെയും പദവിയുടെയും പുതിയ മാനങ്ങൾ പ്രദാനം ചെയ്തു, ചില പുതിയ വിരോധങ്ങളും.

ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഇടപെടലുകളുടെ സ്വഭാവത്തിൽ ഹള്റമികൾ തങ്ങളുടെ യൂറോപ്യൻ അപരരിൽനിന്നു തികച്ചും വ്യത്യ സ്‌തരായിരുന്നു. അവരുടെ സമുദ്രാന്തര ഉദ്യമങ്ങൾക്ക് തങ്ങളുടെ രാഷ്ട്രത്തിൻ്റെ സൈനിക പിന്തുണ ഉണ്ടായിരുന്നില്ല. എന്നാൽ, പോർച്ചുഗൽ, ഡച്ച്, ഇംഗ്ലീഷ് വ്യാപാരികൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് തങ്ങളോടൊപ്പം തങ്ങളുടെ ഭരണകൂടങ്ങളെക്കൂടി കൊണ്ടുവന്നിരുന്ന അപരിചിതരായ പുതിയ കച്ചവടക്കാരായിരുന്നു. മധ്യധരണ്യാഴിയിൽ വെനീസുകാരും ജോനകരും ചെയ്‌തതുപോലെ യൂറോപ്യൻമാർ ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരങ്ങളെ സൈനികവൽക്കരിച്ചു. തോക്കിൻമുനയിലായിരുന്നു അവരുടെ വ്യാപാരം. ഹള്റമികളും യൂറോപ്യരല്ലാത്ത ഗുജറാത്തികൾ, ബോറകൾ, ചെട്ട്യാർമാർ, ബുഗിനികൾ, മലയക്കാർ മുതലായവരും അങ്ങനെയായിരുന്നില്ല. അന്യനാട്ടിലേക്ക് ഇടിച്ചുകയറുന്നതിനുപകരം തദ്ദേശീയരുമായി ഇടപഴകി അവരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് അവർ പോയിടത്തെല്ലാം ചെയ്‌തത്. ചെറുതും വലുതുമായ പട്ടണങ്ങളിൽ അവർ ചെല്ലുകയും താമസിക്കുകയും ചെയ്‌തു. നാട്ടുകാരുമായി ഊഷ്‌മളമായ ബന്ധം സ്ഥാപിച്ചു. യൂറോപ്യൻ
മാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിലപ്പുറം ആഴത്തിൽ അവർ നാട്ടുകാരുമായി ഹൃദയൈക്യം സ്ഥാപിച്ചു. ബ്രിട്ടീഷുകാരുമായും ഡച്ചു കാരുമായും ഹള്റമികൾക്ക് ബന്ധം സ്ഥാപിക്കേണ്ടതായി വന്നിരുന്നു. ഈ രണ്ട് സാമ്രാജ്യങ്ങളും ആദ്യം തങ്ങളുടെ പ്രവാസികളെ പിന്തുടരുകയും പിന്നെ അവരെ ആഗിരണം ചെയ്യുകയും ചെയ്യുകയായിരുന്നു. പോർച്ചുഗീസുകാരുടെ വരവിനു മുമ്പേ ഹള്റമികൾ അവിടെയുണ്ടായിരുന്നു. ബ്രിട്ടീഷുകാർ സ്ഥലംവിട്ടതിനുശേഷവും അവർ അവിടെ തുടർന്നു.

പോർച്ചുഗീസുകാർക്കും ബ്രിട്ടീഷുകാർക്കുമിടയിൽ 500 വർഷം വിദേശത്ത് ഹള്റമികൾ എന്താണ് ചെയ്‌തത്? മാത്യരാജ്യവുമായോ പരസ്പരമോ അവർ ബന്ധം നിലനിർത്തിയോ? വിദേശികളുമായി അവർ ഇഴുകിച്ചേർന്നോ? അവർ നാട്ടുകാരായിമാറി തദ്ദേശീയരുമായി ലയിച്ചു ചേർന്നോ? നാട്ടിലെ ഹള്റമികൾ മറുനാട്ടിലെ ഹള്റമി സമൂഹങ്ങളെ തികഞ്ഞ ഉഭയഭാവനയോടെയാണ് കണ്ടത്. പുറംലോകവും താങ്ങിനിർത്തുന്ന സമുദ്രത്തെപ്പോലെ കുഴപ്പത്തിൻ്റെ കൂടെ ഉറവിടമായിരുന്നു. കാണാൻ കഴിയാത്തതും നിയന്ത്രിക്കാൻ പ്രയാസമുള്ളതുമായ തിര വീശുന്നതെപ്പോഴാണെന്ന് പറയാനാകില്ല. പുറംലോകവുമായി അത്ര ഗാഢമായി ഇടപഴകുന്ന ഒരു സമൂഹത്തിന് എങ്ങനെയാണ് ഒരേസമയം അതിനെ ആഴത്തിൽ അവിശ്വസിക്കാൻ സാധിക്കുക? ഇന്നത്തെ പല സമൂഹങ്ങൾക്കും പരിചയമില്ലാത്ത ഒരു സാഹചര്യമാണിത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഉദാര വ്യാവസായിക സാമ്രാജ്യങ്ങളുടെ താരതമ്യേന പുതിയ ഉൽപന്നങ്ങളാണ് ഇന്നത്തെ സമൂഹങ്ങൾ. അവയെ സാധ്യമാക്കിയ അന്താരാഷ്ട്ര ബന്ധങ്ങൾ ഊട്ടിവളർത്താനാണ് അവ ഉത്സാഹിക്കുന്നത്. സ്വന്തം വ്യവസ്ഥക്കനുസരിച്ചാണെങ്കിലും അല്ലെങ്കിലും ദീർഘകാലം പുറംലോകവുമായി സ്വയമോ അല്ലാതെയോ ബന്ധം പുലർത്തിയ സമൂഹങ്ങളിൽ ഇത്തരം ഉഭയഭാവനകൾ, സാംസ്‌കാരിക മനോരോഗത്തിൻ്റെ ചെറിയ ഒരംശം അതിലുണ്ടാവാമെങ്കിലും, കാണുമെന്ന് സംശയിക്കാവുന്നതാണ്. ബഹുസ്വരതയോ അതോ മനോവിഭ്രാന്തിയോ? തുടർന്ന് വരുന്ന താളുകളിൽ ഈ രണ്ട് ധ്രുവങ്ങളെയും പരിഗണിക്കുന്നുണ്ട്. വിശാലമായ ലോകവുമായുള്ള ഹള്റമൗതിന്റെ ഇടപഴക്കങ്ങളും അതേപോലെ ആ ലോകത്തോടുള്ള അവിശ്വാസവും അന്വേഷിക്കുന്നു. വികാരങ്ങളുടെ ധ്രുവീകരണം വഴി സൃഷ്ടിക്കപ്പെട്ട വിശാല സ്ഥലിയുടെ അകത്താണ് പഴയ പ്രവാസത്തിലെ തലമുറകളുടെ അനുഭവങ്ങൾ കുടികൊള്ളുന്നത്. ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ചലനാത്മകതയുടെ പ്രാധാന്യം തിരിച്ചറിയാൻ ഈ അനുഭവങ്ങൾ നമ്മെ സഹായിച്ചേക്കാം, ഒപ്പം പ്രവാസത്തിൻ്റെ ധാർമിക പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും.

കഴിഞ്ഞ 500 വർഷങ്ങളിൽ ബാത്വായിയുടെ ഗാനങ്ങളിലേക്ക് സമുദ്രയാത്ര ചെയ്ത അനേകം ഹള്റമികൾ ഇന്ത്യൻ സമുദ്രത്തിന്റെ തീര പ്രദേശങ്ങളായ കിൽവ, ലാമു, മൊഗാദിഷു, അദൻ, മോച്ച, സബീദ്, ജിദ്ദ, കാംബെ, സൂറത്ത്, കോഴിക്കോട്, ആച്ചെ, പട്ടാണി, മലാക്ക, പാലെംബാംഗ്, റ്യായു, ബന്തേൻ, പോണിടിയാനക്, മകാസർ, തിമോർ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കി. ബ്രിട്ടീഷ് ആവിക്കപ്പലുകളിൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ യാത്ര ചെയ്‌ത ഹള്റമികൾ ദാറു സ്സലാം, സാൻസിബാർ, മൊംബാസ, ജിബൂട്ടി, അദൻ, ജിദ്ദ, ബോംബെ. കൊളംബോ, പെനാൻഗ്, സിങ്കപ്പൂർ, ബത്വാവിയ, സുരബായ എന്നീ സാമ്രാജ്യ തുറമുഖങ്ങളിൽ കപ്പലിറങ്ങി. ഇങ്ങനെ യാത്ര ചെയ്‌തവരിൽ അധികവും പുരുഷന്മാരായിരുന്നു. പലരും പ്രാദേശിക ഭാര്യമാരെ സ്വീകരിച്ചു. അവരിലുണ്ടായ കുട്ടികൾ കുടിയേറിയ നാട്ടിലെ പൗരന്മാരായിമാറി. അതോടൊപ്പം അവർ സമുദ്രതീരങ്ങളിലങ്ങോളമിങ്ങോളമുള്ള വിശാലമായ ഹള്റമി സമൂഹത്തിൻ്റെ ഭാഗവുമായിത്തീർന്നു.

ഇങ്ങനെ, ‘ചിതറിയ വിത്തുകൾ’ എന്ന പദോൽപത്തിപരമായ അർഥത്തിൽതന്നെ ഹള്റമി സമൂഹം ഒരു Diaspora (പ്രവാസം) ആയിത്തീരുന്നു. ചിന്നിച്ചിതറിയവർ പല ബന്ധങ്ങളാൽ കൂട്ടിയിണക്കപ്പെട്ടവരായി സ്വയം കാണുന്നു എന്നതാണ് ഇവിടെ പ്രധാനം. അവയിൽ മിക്കവയും രക്തബന്ധങ്ങളായിരിക്കും. ആളുകൾ സംസാരിക്കുകയും പാടുകയും വായിക്കുകയും എഴുതുകയും കഥപറയുകയും ചെയ്യുന്ന കാലത്തോളം, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ പ്രവാസാനുഭവങ്ങൾ ആഖ്യാനം ചെയ്യുന്ന കാലം വരെ, അത്തരം ബന്ധങ്ങൾ ക്ഷയിക്കാതെ നിലനിൽക്കുകയും വളരുകയും ചെയ്യുന്നു. കാഴ്‌ചയിൽ നിന്ന് മറഞ്ഞ വ്യക്തികളെയും സ്ഥലങ്ങളെയും ഈ പ്രതിനിധാനങ്ങൾ നമ്മെ ഓർമി
പ്പിക്കുന്നു. അതുവഴി അവരെ ശ്രദ്ധിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു. അത്തരം പ്രതിനിധാനങ്ങൾ എപ്പോഴും എവിടെയും നിലനിന്നുകൊള്ള
ണമെന്നില്ല. ചിലർ എന്തുകൊണ്ട് അവ നിലനിർത്താൻ ശ്രമിക്കുന്നു, ചിലർ എന്തുകൊണ്ട് അവയെ തകിടംമറിക്കാൻ ശ്രമിക്കുന്നു എന്നതാ
ണ് നാം അറിയാൻ ആഗ്രഹിക്കുന്നത്. പ്രവാസത്തിൽ രക്തബന്ധങ്ങൾ പ്രതിഫലിക്കപ്പെടുന്നതെങ്ങനെ എന്നതിനെ ചുറ്റിപ്പറ്റി ഭിന്നതകളും തർ
ക്കങ്ങളും നിലനിൽക്കുന്നതിനാൽ തന്നെ ഈ പ്രതിനിധാനങ്ങളെ നാം പഠിക്കേണ്ടിയിരിക്കുന്നു. സഞ്ചാരികളായ ജനതകളുടെ യാത്രാ പ്രതി നിധാനങ്ങൾ എങ്ങനെയൊക്കെയായിരിക്കും?

ഇന്ത്യൻ മഹാസമുദ്രത്തിൽ യാത്രചെയ്‌ത ജനതകളിൽവച്ച് യൂറോപ്യൻമാരുടെ ചരിത്രമാണ് ഏറ്റവും അറിയപ്പെട്ടത്. പ്രധാനമായും അതിനുള്ള കാരണം ലിസ്ബണിലെയും ലണ്ടനിലെയും ആംസ്റ്റർഡാമിലെയും യജമാനന്മാർ തങ്ങളുടെ പണിക്കാർ എന്തു ചെയ്യുന്നു എന്നറിയാൻ ആഗ്രഹിച്ചതാണ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ തൊഴിലാളികളെ ‘എഴുത്തുകാർ’ (writers) എന്നു വിളിക്കുകയും വിശദമായ നാൾവഴി പുസ്‌തകങ്ങളും രേഖകളും തയ്യാറാക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഉഷ്ണമേഖലയിലെ അത്യുഷ്ണത്തെ വകവക്കാതെ അവർ രേഖകൾ തയ്യാറാക്കുകയും ലെഡ്‌ജറുകൾ പൂരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ പുരാശേഖരങ്ങളിൽ ഇന്നവ ഇടം പിടിച്ചിരിക്കുന്നു. അവ ഉപയോഗപ്പെടത്തി പാട്രിക് ഓബ്രിയാനെപ്പോലുള്ള നോവലിസ്റ്റുകളും കെ.എൻ ചൗധരിയെപ്പോലുള്ള ചരിത്രകാരന്മാരും ആകർഷകങ്ങളായ കഥകൾ മെനഞ്ഞു. കടലോരങ്ങളിൽ കുടിയേറിയ ഗുജറാത്തികൾ, ബോറകൾ, ബനിയ, ചെട്ട്യാർമാർ, ശിറാസികൾ, ഒമാനികൾ എന്നിവരെക്കുറിച്ച് ഇങ്ങനെ പറയാനാവില്ല. കമ്പനിയുടെ കുത്തകാധിപത്യത്തെ ചോദ്യം ചെയ്ത ഇംഗ്ലീഷ് ‘നുഴഞ്ഞുകയറ്റക്കാരു’ടെ കാര്യത്തിലും ഇത് കാണില്ല. അപൂർവമായതിനാൽ തന്നെ ഇവരുടെ രചനകൾക്ക് കൂടുതൽ മൂല്യമുണ്ട്. അവരുടെ അനുഭവങ്ങളുടെ ലിഖിതമായ ആഖ്യാനങ്ങൾ അധികമായി വരുന്നില്ല.

ഷ്ലോമോ ഡോവ് ഗോയ്റ്റീൻ പ്രശസ്‌തമാക്കിയ കൈറോ ഗെനീസാ രേഖകൾ ഇന്ത്യൻ മഹാസമുദ്ര ചരിത്രത്തിൽ മുങ്ങിപ്പോയ ഒന്നാണ്. എങ്കിലും അമിതാവ് ഘോഷ് തൻ്റെ ‘ഇൻ ആൻ ആന്റിക് ലാന്റി’ൽ അത് പൊക്കിയെടുത്ത്, മലബാർവരെ പിന്തുടർന്ന് ആസ്വാദ്യകരമായ ഒരവ്യക്തതയിൽ അവസാനിപ്പിച്ചു. ‘ദി ഗ്ലാസ് പാലസ്’ എഴുതാനായി ഗവേഷണം നടത്തിയ ഘോഷ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻകാർ ബ്രിട്ടീഷുകാരെ തുരത്തിയപ്പോൾ ബർമയിൽനിന്ന് ഓടിപ്പോവുകയും അവിടെ പണിയെടുക്കുകയും ചെയ്‌ത ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടി ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും അന്വേഷണങ്ങൾ നടത്തി. രേഖാപരമായ തെളിവുകൾ ബാക്കി വക്കുന്നതിൽ ഇന്ത്യക്കാരും ബ്രിട്ടീഷുകാരും തമ്മിലുള്ള അന്തരം നാഗരികതയുമായോ സാക്ഷരതയുമായോ ബന്ധപ്പെട്ട സംഗതിയായി
രുന്നില്ല. എഴുതിവക്കുന്നതിനും അങ്ങനെ ചെയ്യാതിരിക്കുന്നതിനും കാരണങ്ങളുണ്ടായിരുന്നു. മാത്രമല്ല, കാർന്നുതിന്നുന്ന ചിതലുകളും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.
ഇം​ഗ്ലീഷുകാരെ പോലെ ഹള്റമികളും പല കാര്യങ്ങളും എഴുതി വെച്ചിരുന്നു. അവർ എന്തെഴുതി. എന്തിനെഴുതി എന്നത് ഈ പുസ്‌തകത്തി
ന്റെ അന്വേഷണ വിഷയങ്ങളിൽ പെട്ടതാണ്. വംശാവലികളായിരുന്നു അവയിൽ പ്രധാനം. ഹള്റമി പ്രവാസത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാ
നം അലങ്കരിക്കുന്ന കുടുംബ പ്രതിനിധാനങ്ങളാണ് അവ. പലപ്പോഴും പ്രവാസത്തിൽ ആളുകൾ കൈമാറുന്ന കഥകളുടെ ഭാഗമാണ് വംശാവ
ലി. ചിലപ്പോൾ വ്യക്തതക്കുവേണ്ടിയും മറ്റു ചിലപ്പോൾ സങ്കീർണതക്കുവേണ്ടിയും അടിസ്ഥാനപരമായി, ബന്ധിതമായ പേരുകളുടെ ശൃംഖല
യെന്ന നിലയിൽ ആഖ്യാനത്തിൻ്റെ മുന്നോട്ടുള്ള ചലനത്തിനുവേണ്ട ഒരു ഉപാദാനമായി ഈ വംശാവലി വർത്തിക്കുന്നുണ്ട്. വംശാവലിയെ
പല ആഖ്യാന ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന സമ്പന്നമായ ഒരു സാഹിത്യം ഹള്റമി പ്രവാസത്തിനു സ്വന്തമായുണ്ട്. പ്രവാസത്തി
ലെ വംശാവലിയിൽ കവിത, ജീവചരിത്രം, ചരിത്രം, നിയമം, നോവലുകൾ, പ്രാർഥനകൾ എന്നിവയെല്ലാം ഒത്തുചേരുന്നു. എങ്ങനെയാണ്
ഇങ്ങനയുള്ള കുടിച്ചേരൽ സംഭവിച്ചത്? എന്തിനുവേണ്ടി? ഈ ചോദ്യങ്ങളെ ഞാൻ പിന്തുടർന്നപ്പോൾ മറ്റു ചോദ്യങ്ങളിലേക്ക് വിഭജിത
താവുന്നതു കണ്ട് അത്ഭുതം തോന്നി: എന്ത്, എപ്പോൾ, എവിടെ, ആര് എന്നിവയായിരുന്നു ആ ചോദ്യങ്ങൾ. ഹള്റമി പ്രവാസ സാഹിത്യം പ
ഠിച്ചപ്പോൾ ഗ്രന്ഥങ്ങളുടെ ഒരു സഞ്ചയം രൂപപ്പെട്ടുവരുന്നത് ഞാൻ കണ്ടുതുടങ്ങി. ഈ ഗ്രന്ഥങ്ങളുടെ വികാസം ഊർജം സ്വീകരിക്കുന്നത്
ഒരു സങ്കര സംസ്‌കാര രൂപീകരണ പ്രക്രിയയിൽ നിന്നാണെന്ന് അനുഭവപ്പെട്ടു. പുതിയ പുതിയ ആഖ്യാന രൂപങ്ങൾ അതിൽ പുത്തൻ രീതിയി
ലുള്ള വംശാവലി ആഖ്യാനങ്ങളുമായി ചേർന്നുകൊണ്ടേയിരിക്കുന്നു.

പിതൃഹത്യയിലൂടെ വളർന്ന ക്ലാസിക്കൽ ഗ്രീസിലെയോ ആധുനിക നരവംശസാഹിത്യത്തിലെയോ ചില ആഖ്യാനങ്ങളിൽ നിന്ന് ഭിന്നമാ
യി ഈ ഗ്രന്ഥരൂപങ്ങൾ ഉത്ഭവം പ്രാപിച്ചത് പിൻഗാമികൾ മുൻഗാമികളെ അംഗീകരിച്ചുകൊണ്ട് നടത്തിയ ബോധപൂർവമുള്ള സ്വാംശീക
രണം വഴിയാണ്. ഈ ഗ്രന്ഥങ്ങൾതന്നെ വംശാവലിയുടെ ആകൃതി കൈക്കൊള്ളാൻ തുടങ്ങിയിരുന്നു. അതിന്റെ ഗ്രന്ഥസൂചി നീണ്ടപ്പോൾ
ആദ്യകാല ഗ്രന്ഥങ്ങൾ പൂർവികരുടെ നില കൈവരിച്ചു. പഴയ തലമുറയുടേതായ പ്രൗഢി അവക്കുമുണ്ടായി. വംശാവലിയെപ്പോലെ ഈ
പ്രസ്ഥാനം അധികമധികമായി രേഖീയമായിത്തീർന്നു. കൂടുതലുള്ള പിൽകാല ഗ്രന്ഥങ്ങൾ കുറഞ്ഞ മുൻകാല കൃതികളിലേക്ക് സൂചനകൾ നൽകി, ചിത്രകലയിലെ കുറഞ്ഞുവരുന്ന നോട്ടപ്പാടുപോലെ. ഈ രേഖകൾ ഹള്റമി പട്ടണമായ തരീമിൽ, വിശിഷ്യാ, തരീമിലെ ഖബറിടങ്ങളിൽ സന്ധിച്ചു. ഹള്റമി പ്രവാസത്തിൻ്റെ നമ്മുടെ കഥ ആരംഭിക്കുന്നത് അവിടെവച്ചാണ്. മറമാടലിനെക്കുറിച്ചാണ് ഈ പുസ്‌തകത്തിലെ പ്രഥമാധ്യായം. സ്ഥലം, വ്യക്തി, പാഠം, മീസാൻകല്ല് എന്നിവയെല്ലാം ചേർന്ന ഒരു പ്രവൃത്തിയാണ് മറമാടൽ. ലളിതമായ ഈ പ്രവൃത്തിയിൽ വളരെ സർഗാത്മകവും ആശയവിനിമയക്ഷമവുമായ ശക്തിവിശേഷം ഉൾച്ചേർന്നിരിക്കുന്നു. അത് കാര്യങ്ങൾക്ക് ചലനാത്മകത നൽകുന്നു.

വംശാവലിയുടെ സാധാരണ വഴി നേർരേഖീയമാണ്. നേർവഴികൾ ഒരിടത്തു ചെന്ന് നിൽക്കുക സ്വാഭാവികം. ഉത്ഭവങ്ങളെക്കുറിച്ചുള്ള ആഖ്യാനമാണ് പലപ്പോഴും വംശാവലി. മണ്ണ്, വേര്, ശാഖകൾ, തടി എന്നിവയെല്ലാം ചേർന്ന പഴകിയതെങ്കിലും ശക്തമായ രൂപകം ഇത് ഉൽപാദിപ്പിക്കുന്നു. ഹള്റമി വംശാവലി തരീമിലെ ശ്മശാനത്തിൽ സന്ധിച്ച്, പിറകോട്ട് ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബിയിലേക്ക് നീളുന്നു. ഈ വംശാവലി, ഇപ്രകാരം ഭാരമേറിയ ഒരാഖ്യാനത്തെ ഉൾവഹിക്കുന്നുണ്ട്. ഇസ്‌ലാമിൻ്റെ മുന്നോട്ടുള്ള ഗമനത്തിന് വാഹനമാവുകയാണ് വംശാവലി. ഈ വംശാവലിക്ക് അകത്തുവരുന്നവർക്ക് ഇതിനെ ഉപയോഗിക്കാം. ഈ സന്ദേശം ഉൾക്കൊള്ളുന്ന ടെക്സ്റ്റുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വഹിച്ചുകൊണ്ടുപോകാവുന്നവയാണ്. അതിർത്തിക്കകത്ത് വരുന്ന വ്യക്തികളെ മുഴുവൻ ഉൾക്കൊള്ളുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ലോകം അത് സൃഷ്ടിക്കുന്നു.

പക്ഷേ, ഒരു യാത്രയിൽ എല്ലാം രേഖീയമാകില്ല. കാരണം, ടെക്സ്റ്റുകളെപ്പോലെ അവയുടെ ചില കർത്താക്കളും സങ്കരമായിരുന്നു. വിദേശീയരായ മാതാക്കൾക്ക് പ്രവാസത്തിൽ ജനിച്ച ഹള്റമികളായിരുന്നു അവർ. ഈ ടെക്സ്റ്റുകളെയും അവയുടെ കർത്താക്കളെയും ഗൗരവത്തിലെടുക്കുന്നതിന് വംശാവലി വിജ്ഞാനീയക്കാർ സാധാരണ പരിഗണിക്കാറുള്ളപോലെ പിതൃപരമ്പരയെ, അഥവാ മാതൃദേശത്തെ ഹള്റമി പിതാക്കന്മാരെ മാത്രം ശ്രദ്ധിച്ചാൽ മതിയാവുകയില്ല. മാങ്ങയണ്ടിയിൽ മാവെന്നപോലെ, പിന്നീട് വികസിച്ചുവന്ന ഗ്രന്ഥാവലി പഴയ ഗ്രന്ഥങ്ങളിൽ നേരത്തെ ഉൾച്ചേർന്നിട്ടുള്ളതായിരുന്നില്ല. മറിച്ച്, സങ്കര ഗ്രന്ഥകാരൻമാരുടെ സങ്കര ഗ്രന്ഥങ്ങൾ മനസ്സിലാക്കാൻ അവയുടെ ഉള്ളടക്കവും അവ രചിക്കപ്പെട്ട സന്ദർഭവും പഠിക്കേണ്ടതുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിദേശജീവിതം നയിച്ചവരുടെ ജീവചരിത്രവും ഭൂമിശാസ്ത്രവും ചരിത്രവുമായെല്ലാം യഥാർഥ ലോകത്തിൻ്റെ യാദൃച്ഛികതയും സങ്കലനവും ഉൾക്കൊള്ളുന്നതാണ് പ്രവാസം രൂപപ്പെടുത്തിയ ഗ്രന്ഥാവലി. സ്വദേശത്തെ പിതൃവാഴ്‌ചയും പ്രവാസത്തിലെ യാദൃച്ഛികതകളും ഈ ഗ്രന്ഥങ്ങളിൽ ഒരുമിച്ചുവരുന്നു. ആ സഹവാസത്തിന്റെ സംഘർഷങ്ങൾ പലപ്പോഴും ഈ ഗ്രന്ഥങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അതിൽ നിന്നല്ല ഈ ഗ്രന്ഥാവലിയുടെ വികാസമുണ്ടാവുന്നത്. പുരോഗമിക്കുന്നതിനനുസരിച്ച് അവക്കുണ്ടായ മാറ്റങ്ങളും അതിൽനിന്നല്ല.

ഒരു വംശാവലിയോട് സാദൃശ്യമുണ്ടെങ്കിൽപോലും ഹള്റമി പ്രവാസത്തിന്റെ ഗ്രന്ഥാവലി ആന്തരിക തലത്തിൽ എളുപ്പം വികസിക്കുകയായിരുന്നില്ല. പകരം, പ്രവാസത്തിലെ പ്രാദേശിക സാഹചര്യങ്ങളിൽ നിന്ന് ഊർജം സംഭരിച്ച്, വിദേശവ്യക്തികളും വിദേശസ്ഥലങ്ങളുമായുള്ള ആദാനപ്രദാനത്തിലൂടെയാണത് മുന്നോട്ടുപോയത്. അതിനാൽ, ചരിത്രകാലത്തിലൂടെയുള്ള ഗ്രന്ഥാവലിയുടെ വികാസവഴികളെ പിന്തുടര ണമെങ്കിൽ ഭൂമിശാസ്ത്ര ഇടങ്ങളിലൂടെയുള്ള പ്രവാസത്തിൻ്റെ നീക്കങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. ‘വംശാവലിപരമായ യാത്ര’ എന്ന ഈ പുസ്‌തകത്തിൻ്റെ മധ്യഭാഗത്ത് പതിനാറാം ശതകത്തിൽ ഇന്ത്യയിലെ സൂറത്തിലേക്കും അൽപകാലം കഴിഞ്ഞ് മക്കയിലേക്കും പിന്നീട് പതിനെട്ട് മുതൽ ഇരുപതുവരെ നൂറ്റാണ്ടുകളിൽ മലായ് ഉപദ്വീപിലേക്കും നടത്തിയ യാത്രകളെ പിന്തുടരുന്നു. ഈ സ്ഥലങ്ങളിൽ പുതിയ സമൂഹങ്ങൾ രൂപപ്പെടുകയായിരുന്നു. അവിടങ്ങളിലേക്കുള്ള ഹള്റമികളുടെ ഒഴുക്ക് ഈ പ്രക്രിയയുടെ ഭാഗമായിരുന്നു. ഈ പ്രവാസങ്ങളിലുള്ള പങ്കാളിത്തം ഹള്റമികൾക്ക് പുതിയ അനുഭവങ്ങൾ നൽകി. അവർ രചിച്ച ഗ്രന്ഥങ്ങളെ രൂപപ്പെടുത്തിയത് പ്രസ്‌തുത അനുഭവങ്ങളാണ്. യഥാർഥത്തിൽ, അവരുടെ വംശാവലി പിറകോട്ട് പോയി നേരെ ഉൽപത്തിയെ മാത്രം അന്വേഷിക്കുന്ന രേഖീയമായ ഒന്നല്ല. മറിച്ച്, സംവേദനം ധാരാളമായി നടക്കുന്ന സംസ്‌കാരാന്തര ഭാഷകളായാണ് അവ പ്രത്യക്ഷപ്പെടുന്നത്. അമ്മമാരുടെ ആങ്ങളമാർ, മുത്തശ്ശിമാരുടെ രുചിയേറിയ വിഭവങ്ങൾ, മാതൃതാവഴി ബന്ധങ്ങൾ, സ്നേഹവാത്സല്യങ്ങൾ, വിവാഹങ്ങൾ തുടങ്ങി അനേകം വിചിത്ര ആചാരങ്ങളും സംഭവങ്ങളും മറ്റു വംശാവലികൾ വിളിച്ചോതുന്ന പല കഥകളും നമുക്കതിൽ കാണാം. ഇന്ത്യൻ സമുദ്രത്തിൽ അലഞ്ഞുതിരിഞ്ഞ് യുറോപ്യന്മാർ കൊണ്ടുവന്നത് തങ്ങളുടെ ജീനുകൾ മാത്രമായിരുന്നെങ്കിൽ ഹള്റമികൾ തങ്ങളുടെ വംശാവലികളും കൂടെ കൊണ്ടുവരികയായിരുന്നു.
ഈ വ്യത്യാസത്തിന്റെ അനന്തരഫലങ്ങൾ ആഴമുള്ളതായിരുന്നു, ഹള്റമി സന്താനങ്ങളുടെ സ്വത്വം, ജീവിതാവസരങ്ങൾ, അനുഭവങ്ങൾ എന്നി വയെയെല്ലാം അവ അഗാധമായി സ്വാധീനിച്ചു. ഈ അനുഭവങ്ങളുടെ പരിശോധന പുസ്‌തകത്തിൻ്റെ മധ്യഭാഗത്തിനു വിരാമമിടുകയും മു ന്നാമത്തേതും അവസാനത്തേതുമായ ‘തിരിച്ചുവരവുകൾ’ എന്ന ഭാഗത്തേക്ക് നയിക്കുകയും ചെയ്യുന്നു.

പ്രവാസസഞ്ചാരങ്ങളെ നിർണയിക്കാനുതകുന്ന സ്ഥലനിർമാണ പ്രവൃത്തിയാണ് ഖബറടക്കൽ. വിജയം വരിച്ച ഖബറിടങ്ങൾ പ്രധാനപ്പെട്ട യാത്രയായ തീർഥാടനത്തിന് നിമിത്തമാവുന്നു. ഹള്റമി ഗ്രന്ഥാവലിയിലെ പ്രധാന പ്രതിപാദ്യ വിഷയമാണ് തീർഥാടനം. മടങ്ങി വരവ് എന്ന ആശയത്തോടെയുള്ള പ്രവാസത്തിന് അത് ജന്മം നൽകുന്നു. അവസാനഭാഗത്ത്, മടക്കയാത്രയിൽ ഹള്റമൗതിലേക്ക് വന്ന സങ്കര സന്തതികളെയാണ് നാം പിന്തുടരുന്നത്. മടങ്ങിവന്ന സങ്കര ഭാഷക്കാരുടെ ജീവിതങ്ങളിൽ വിദേശയാത്ര നടത്തിയ വംശാവലികൾ വെറുമൊരു സംസ്‌കാരാന്തര ഭാഷ മാത്രമായിരുന്നില്ല, മറിച്ച് ഒരു ധാർമിക സംസ്‌കാരം കൂടിയായിരുന്നു. ഇന്ത്യൻ സമുദ്രത്തിലുടനീളമുള്ള ഹള്റമി കുടിയേറ്റങ്ങൾ ഇസ്‌ലാമിക പ്രബോധനവുമായി ബോധപൂർവം ബന്ധപ്പെട്ടതായിരുന്നു. നിയമപുസ്‌തകങ്ങളിൽ ഈ ദൗത്യത്തെ സംബന്ധിച്ച് എഴുതിച്ചേർത്തിട്ടുണ്ട്. പ്രവാചകർ മുഹമ്മദ്(സ്വ) ലേക്ക് ചെന്നെത്തുന്ന വംശാവലികൾ ഈ ദൗത്യത്തിൻ്റെ സ്ഥാപക വ്യക്തിത്വങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അവരിൽ ചിലരെ ബാത്വായി തന്റെ കവിതകളിൽ തുറമുഖങ്ങളുടെ കാവൽപുരുഷന്മാരായി വാഴ്ത്തുന്നുണ്ട്. വിദേശത്തു ജനിച്ച സങ്കരഭാഷക്കാർ ഹള്റമൗതിലേക്കുള്ള യാത്രയെ പലപ്പോഴും തീർഥാടനങ്ങളായാണ് കാണുന്നത്. അങ്ങനെ യാത്രാവിവരണങ്ങൾ ധാർമികശിക്ഷണത്തിനുള്ള മാധ്യമങ്ങൾ കൂടിയാവുന്നു. ഒരു വംശാവലി പുസ്‌തകത്തിനകത്തെ ചലനങ്ങൾ തലമുറകളെ പരസ്പ‌രം ബന്ധിപ്പിക്കുകയും അവർക്കിടയിൽ കടപ്പാടുകളും പരസ്പര വിനിമയങ്ങളും സാധ്യമാക്കുകയും ചെയ്യുന്നു. മടങ്ങിവരവുകളും അതേ തുടർന്നുണ്ടാവുന്ന വിനിമയങ്ങളുമാണ് വിശാലമായ തീർഥയാത്രകളെ ഗ്രന്ഥത്തേക്കാൾ അടയാളപ്പെടുത്തുന്നത്. വംശാവലിപോലെ ധാർമികാർഥമുള്ള സഞ്ചാരങ്ങളാണ് തീർഥാടനങ്ങൾ. വംശാവലി കാലത്തിലൂടെയും തീർഥാടനം സ്ഥലത്തിലൂടെയുമാണ് അർഥം നേടുന്നതെന്നുമാത്രം.

സഞ്ചാരത്തിന്റെ ധാർമികവൽക്കരണം എങ്ങനെയാണ് ഹള്റമൗതിലേക്ക് മടങ്ങിവരുന്നവരുടെ സഞ്ചാരപഥങ്ങളെയും അനുഭവങ്ങളെയും രൂപപ്പെടുത്തുന്നത് എന്നാണ് പുസ്‌തകത്തിന്റെ അവസാന ഭാഗം പരിശോധിക്കുന്നത്. മടക്കയാത്രയെ ധാർമികവൽക്കരിക്കുന്ന വിശിഷ്ടമായ മണ്ഡലമാണ് തീർഥയാത്ര. മറ്റു തരത്തിലുള്ള മടക്കയാത്രകൾക്കും അതൊരു ഭാഷ സമ്മാനിക്കുന്നു. വിദേശത്തെ ജോലിയിൽ നിന്ന്, അല്ലെങ്കിൽ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വദേശത്തേക്ക് ആവാം ആ മടക്കം. വിജയശ്രീലാളിതനായോ നാണംകെട്ടോ ആരാലും ശ്രദ്ധിക്കപ്പെടാതെയോ ആവാം അത്. അല്ലെങ്കിൽ വിദേശത്തെ ഭരണ മാറ്റത്തെ തുടർന്ന് പലായനം ചെയ്‌തവരാവാം അവർ. തീർഥാടനം എന്ന നിലയിലുള്ള മടക്കം ധാർമികതയുടെ ഭാഷയാകയാൽ രാഷ്ട്രീയത്തിനും അതൊരു ഭാഷ സമ്മാനിക്കുന്നുണ്ട്. മാതൃരാജ്യത്തെ ഭരണ വ്യവസ്ഥ മാറിയപ്പോൾ വ്യത്യസ്‌ത വിഭാഗം ആളുകൾ പ്രവാസത്തോട് വിടപറഞ്ഞത് എങ്ങനെയാണെന്ന് ഒടുവിലത്തെ അധ്യായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 1930 കളിലെ കൊളോണിയൽ ഭരണസ്ഥാനം അങ്ങനെയുള്ള ഒരു മാറ്റമായിരുന്നു. 1990 കളുടെ തുടക്കത്തിൽ സോഷ്യലിസ്‌റ്റ് ഗവൺമെന്റ്റിൻ്റെ പതനവും അങ്ങനെത്തന്നെ. തീർഥാടനത്തിൻ്റെ ധർമഭാഷക്ക് ഈ മടക്കങ്ങളുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് ചിലത് പറയാനുണ്ട്. ഈ പ്രക്രിയയിൽ ഹള്റമൗത് പ്രവാസികൾക്കു മുന്നിൽ തീർഥാടനത്തിൻ്റെ നിസ്‌തുല കേന്ദ്രങ്ങളായി നിലകൊള്ളുന്ന തരീമിലെ ഖബറിടങ്ങൾ ഒരുതരം രാഷ്ട്രീയത്തിന്റെ ചുഴിയിൽ പെട്ടുപോയിട്ടുണ്ട്. ധാർമികതയുടെ ഭാഷയെത്തന്നെ മാറ്റിമറിക്കാൻ അത് ശ്രമിച്ചിട്ടുണ്ട്.

ആളുകളെയും ഗ്രന്ഥങ്ങളെയും കൂട്ടിയിണക്കുന്ന സ്ഥലം എന്ന നിലയിൽ ഖബറിടം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സഞ്ചരിക്കുന്ന മനുഷ്യരുടെയും സഞ്ചരിക്കുന്ന ടെക്സ്റ്റുകളുടെയും സംഗമസ്ഥാനമാണത്. യാത്ര ഗ്രന്ഥപാരമ്പര്യങ്ങളെ മാറ്റുമെന്ന് നാം പറഞ്ഞു. വ്യക്തികളെയും മാറ്റാൻ അതിനാകും. ഈ മാറ്റങ്ങൾ സന്ധിക്കുന്ന തരീമിലെ ഖബറിടങ്ങളിൽ സ്ഫോടക ശക്തികൾ സംഗമിക്കുന്നു. അവരെ അവിടേക്ക് ആകർശിച്ച ശ്‌മശാനശിലകളെത്തന്നെ തകർക്കുമെന്ന് അത് ഭീഷണിപ്പെടുത്തുന്നു. പ്രവാസത്തിൽ കഥകൾ നിറഞ്ഞ സ്ഥലമാണങ്കിലും സ്വദേശത്ത് അത് പാരമ്പര്യവും സമ്പത്തും ഗൃഹാതുരതയും മേളിക്കുന്ന ഇടം മാത്രമല്ല, അനുചിതമായ പദ്ധതികളും ചിന്തകളും ഒത്തുചേരുന്ന സ്ഥലം കൂടിയാണ്. ഒരുപക്ഷേ, എപ്പോഴും അതങ്ങനെയായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy