മസ്നവി: വിരഹത്തിന്റെയും പ്രണയത്തിന്റെയും ഉദ്യാന സുഗന്ധം

ഡോ: തഫ്സൽ ഇഹ്ജാസ്:

റൂമി(റ) യും മസ്നവിയും, സ്നേഹവും സമാധാനവും സ്വച്ഛതയും തേടുന്ന മനുഷ്യർക്ക് ഇന്നൊരു അഭയമാണ്. മതമുള്ളവരും മതനിഷേധികളും മതേതരരും അരാജക വാദികളും ജനപ്രിയരും ഏകാകികളും അങ്ങനെ എല്ലാ തരം മനുഷ്യരും റൂമി(റ) യുടെ സവിധത്തിലെത്തുന്നു. പ്രണയത്തിന്റെ അനശ്വരമായ ആ തീർത്ഥപ്രവാഹം സമൃദ്ധമായി പാനം ചെയ്യുന്നു. പ്രണയവും വിരഹവും സമാഗമവുമെല്ലാം സമ്മിശ്രമായ ആ കാവ്യപ്രപഞ്ചം മനുഷ്യർക്കെല്ലാം പൊതുവായി തീരുന്നു. റൂമി കവിതകളിലെ പ്രണയത്തിന്റെ ഉൾപൊരുളുകൾ തേടുന്ന അന്വേഷണം.

പ്രണയത്തെ മൗലാനാ റൂമി(റ) വിരഹത്തിന്റെ വേദനയുമായാണ് ബന്ധിപ്പിച്ചു പറയുന്നത്. അതിനെ കുറിച്ച് മസ്നവിയുടെ തുടക്കത്തിൽ തന്നെ വിശേഷിപ്പിക്കുന്നത് ദർദെ ഇശ്തിയാഖ് അഥവാ പ്രണയാർദ്രമായ ആഗ്രഹത്തിന്റെ വേദന എന്നാണ്. വേർപാട് കൊണ്ട് തുണ്ടം തുണ്ടമായ ഒരു നെഞ്ചിനോട് മാത്രമേ ഇത് പങ്ക് വെക്കാനാവൂ എന്ന് മൗലാനാ റൂമി(റ) പറയുന്നു. ഈ ലോകത്തുള്ള മനുഷ്യാസ്തിത്വം തന്നെ കുറെ വേർപാടുകളിലൂടെയാണ് രൂപപ്പെട്ടത്. മനുഷ്യത്വത്തിന്റെ അകം പൊരുളാണിത്. എന്നാൽ, ഈ രഹസ്യത്തിന്റെ ബഹിസ്ഫുരണങ്ങളെ ദർശിക്കുന്നവർക്കൊന്നും അതിന്റെ ഉള്ളിലുള്ളതെന്തെന്ന് അറിയാൻ കഴിയുന്നില്ല; അവരത് അന്വേഷിക്കുന്നുമില്ല. കണ്ണിനും കാതിനും വെളിച്ചമില്ലാത്തത് കൊണ്ടാണ് അത് അറിയാൻ കഴിയാത്തത് എന്ന് മൗലാനാ പറയുന്നു. പ്രണയം എന്നത് വേർപെട്ടു വന്ന സ്രോതസ്സിലേക്ക് തിരിച്ച് ചേരാനുള്ള തീവ്രമായ ആഗ്രഹമാണ്. എന്നാൽ, ഈ വേർപാടിനെയും പ്രണയത്തെയും അനുഭവിക്കാനും പകർന്നു നൽകാനും അകം കാലിയായ ധാരാളം സുഷിരങ്ങളുള്ള ഒരു ഓടക്കുഴൽ പോലെയാവണം. ഓടക്കുഴൽ മുളംതോട്ടത്തിൽ നിന്ന് (നയിസ്ഥാൻ) വേർപെട്ടു വന്നതാണ്.
ഇവിടെ ശ്രദ്ധേയമായ കാര്യം, മൗലാനാ സംസാരിക്കുന്നത് വേർപാടിനെ (ജുദാഈ) കുറിച്ചല്ല, വേർപാടുകളെ (ജുദാഈഹാ) കുറിച്ചാണ് എന്നതാണ്. എന്താണ്, ഈ വേർപാടുകൾ? ഈ ചോദ്യം മനുഷ്യാസ്തിത്വവുമായി തന്നെ ബന്ധപ്പെട്ടതാണ്. എങ്ങിനെയാണ്, മനുഷ്യൻ ഈ ലോകത്തിലേക്ക് എത്തിച്ചേർന്നത്? അല്ലാഹുവിന്റെ പരമമായ അജ്ഞേയതയിൽ നിന്നും അദൃശ്യതയിൽ നിന്നും ആറ് ശ്രേണികൾ താണ്ടിയാണ്, പരിപൂർണമായ മനുഷ്യത്വത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നത്. ഈ പരിപൂർണ മനുഷ്യനെയാണ് അൽ ഇൻസാനുൽ കാമിൽ എന്ന് പറയുന്നത്. ഓരോ ശ്രേണിയിൽ നിന്നും അതിനു താഴെയുള്ളതിലേക്ക് വരുന്നത് ഒരു വേർപാടാണ്. അത് മൂലസ്രോതസ്സിൽ നിന്നുള്ള അകൽച്ചയുമാണ്. ഇനി, ഈ ശ്രേണികളെ കുറിച്ച് വിശദീകരിക്കാം. ഇവയെ, അൽമറാതിബുൽ കുല്ലിയ്യ അഥവാ സമ്പൂർണ്ണ ശ്രേണീ പദവികൾ എന്ന് വിളിക്കുന്നു. ഇതിൽ, ആദ്യത്തേത്, അല്ലാഹുവിന്റെ പരമമായ അദൃശ്യതയും അജ്ഞേയതയുമാണ്. ഇതിനെ ഗയ്ബുൽ ഗുയൂബ് അഥവാ അഹദിയ്യത്തിന്റെ മർതബ എന്ന് വിളിക്കുന്നു. ഇവിടെ നിന്നാണ് സൃഷ്ടിപ്പിന്റെ നിർണിതത്വത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. ഇതിനെ, തുടർന്നുള്ളതാണ് വസ്തുക്കളുടെ നിർണിത സത്താതത്വങ്ങളായ അഅ് യാനുകളുടെ സങ്കേതമായ ഹള്റത്തുൽ ഇൽമിയ്യ അൽ ഇലാഹിയ്യ എന്ന മർതബ. തുടർന്ന് അർവാഹുകളുടെ ലോകമായ ആലമുൽ ജബറൂത് ആണ്. നാലാമത്തേത് ദൈഹികമല്ലാത്ത സൂക്ഷ്മ പ്രകൃതമുള്ള വസ്തുക്കളുടെ ലോകമായ ആലമുൽ മലകൂത് ആണ്. അഞ്ചാമത്തേത് ദേഹങ്ങളുടെ പാദാർത്ഥിക ലോകമായ ആലമുൽ അജ്സാം ആണ്. ഇവിടെയാണ് കട്ടിയുള്ളതും കൂട്ടി യോജിപ്പിക്കപ്പെട്ടതും ആയ വസ്തുക്കൾ ഉള്ളത്. ആറാമത്തേത്, മേൽപറഞ്ഞതിനെയെല്ലാം ഒരുമിപ്പിക്കുന്ന ഹഖീഖതുൽ ഇൻസാനുൽ കാമിൽ അഥവാ പരിപൂർണ മനുഷ്യന്റെ യാഥാർത്ഥ്യം ആണ്.

മൗലാനാ റൂമി(റ) പാടുന്നു: “കസ് നയിസ്ഥാൻ താ മറാ ബുബ്റീദെ അന്ദ് (മുളങ്കാട്ടിൽ നിന്ന് എന്നെ അവർ വേർപെടുത്തിയത് മുതൽ). നയിസ്ഥാൻ പ്രതിനിധാനം ചെയ്യുന്നത് ഇവയിലെ ആദ്യത്തെ നാല് തലങ്ങളെ (മറാതിബ്) ആണെന്ന് പറയപ്പെടുന്നു. സവിശേഷമായും, അലസ്തു ബി റബ്ബികും (ഞാൻ നിങ്ങളുടെ റബ്ബ് അല്ലയോ?) എന്ന് റബ്ബ് ചോദിക്കുകയും അതിന് ആത്മാക്കൾ ബലാ (അതെ) എന്ന് മറുപടി പറയുകയും ചെയ്ത ആലമുൽ അർവാഹ് ആണെന്നും പറയുന്നു. ഫാർസി ഭാഷയിലെ, നയ് എന്നത് മുളങ്കുറ്റി, ഓടക്കുഴൽ, പേന എന്നീ അർത്ഥങ്ങൾ ഉള്ളതാണ്. പേന എന്ന അർത്ഥത്തിൽ അത് മുഹമ്മദീയ യാഥാർത്ഥ്യത്തെ (ഹഖീഖതു മുഹമ്മദിയ്യ)(സ്വ) പ്രതിനിധാനം ചെയ്യുന്നു. അത് തന്നെയാണ്, ഹഖീഖതുൽ ഇൻസാനുൽ കാമിൽ എന്നതും. ഓടക്കുഴലും ഇൻസാനുൽ കാമിൽ തന്നെയാണ്. ഓടക്കുഴലിന്റെ മഞ്ഞ നിറം തസ്വവ്വുഫിന്റെ കാഴ്ചയിൽ ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. തന്റേതായ എല്ലാം നഷ്ടപ്പെട്ട ഇല്ലായ്മയെയാണ് ഓടക്കുഴലിന്റെ അകം പൊള്ളയായ അവസ്ഥ കുറിക്കുന്നത്. ഇത് തന്നെയാണ് മനുഷ്യത്വത്തിന്റെ പൂർണത. അപ്പോൾ, അതിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന മനോജ്ഞമായ സംഗീതം എവിടെ നിന്നുള്ളതാണ്? അത്, അതിന്റേതല്ല, അതിലേക്ക് ഊതി സംഗീതം പൊഴിക്കുന്നവന്റേതാണ്. ഉള്ള് കാലിയായ അവസ്ഥ സ്വന്തമായി വുജൂദ് ഇല്ലാത്തതിനെ അറിയിക്കുന്നു. അല്ലാഹു ആത്മാവിനെ ഊതുമ്പോൾ എല്ലാം അസ്തിത്വം ഉള്ള മൗജൂദ് ആയിത്തീരുന്നു. അങ്ങനെ ഊതപ്പെട്ട ആത്മാവ് തന്നെയാണ് അൽ ഇൻസാനുൽ കാമിൽ. അപ്പോൾ യഥാർത്ഥത്തിൽ ഇല്ലാത്തതെല്ലാം, ഉള്ളവനെ കാണിക്കുന്നു, അറിയിക്കുന്നു. ഫുസൂസുൽ ഹികം എന്ന ഗ്രന്ഥത്തിലെ ആദം (അ) മുമായി ബന്ധപ്പെട്ട ആദ്യ അദ്ധ്യായത്തിൽ ശൈഖുൽ അക്ബർ ഇബ്നു അറബി (റ) ഇതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ഒരേ സമയം ഉൺമയുടെയും ഇല്ലായ്മയുടെയും സംഗീതത്തെയാണ് ഓടക്കുഴൽ പൊഴിക്കുന്നത്. ഉള്ളത് ഇല്ലാത്തതിനെയും ഇല്ലാത്തത് ഉള്ളതിനെയും തേടുന്നു. “നയ്’ എന്നതിലെ അതേ അക്ഷരങ്ങളോട് കൂടി “നയ്” എന്നോ “നീ” എന്നോ ഉള്ള വാക്കും ഉണ്ട്. അതിന്റെ അർത്ഥം “ഇല്ല’ എന്നാണ്. ഇല്ലായ്മയിൽ നിന്ന് ഉൺമയിലേക്ക് സൃഷ്ടിയുടെ പൊരുളാണത്. പൂർണത (കമാൽ) ഉള്ള ഒരു വലിയ്യിനെയും മുർശിദിനെയും ഇത് പ്രതിനിധാനം ചെയ്യുന്നു.
അല്ലാഹു പ്രണയിച്ചാണ് സൃഷ്ടിച്ചത്. “”ഞാൻ മറക്കപ്പെട്ട ഒരു നിധിയായിരുന്നു. അപ്പോൾ അറിയപ്പെടുന്നതിനെ ഞാൻ സ്നേഹിച്ചു; അങ്ങിനെ ഞാൻ സൃഷ്ടിയെ സൃഷ്ടിച്ചു.”(ഹദീസ് ഖുദ്സി) മൗലാനാ പറയുന്നു:
“ആതിശസ്ത് ഈൻ ബാങ്കെ നായ് ഒ നീസ്ത് ബാദ്;
ഹർ കെ ഈൻ ആതിശ് നദാറദ് നീസ്ത് ബാദ് ;
ആതിശെ ഇശ്ഖസ്ത് കാന്ദർ നയ് ഫിതാദ്;
ജൂശശെ ഇശ്ഖസ്ത് കാന്ദർ മെയ് ഫിതാദ്.”

”ഈ ഓടക്കുഴലിന്റെ ശബ്ദത്തിൽ ഉള്ളത് അഗ്നിയാണ്, കാറ്റല്ല; ഈ അഗ്നി ലഭിക്കാത്തവരെല്ലാം ഇല്ലാതാവട്ടെ; ഓടക്കുഴലിനുള്ളിലുള്ളത് പ്രണയത്തിന്റെ അഗ്നിയാണ്; തീവ്രമായ ആഗ്രഹത്തിന്റെ തിളച്ചു മറിയലാണ് വീഞ്ഞിൽ ഉള്ളത്.”
സ്വയം ഇല്ലാതാവുന്നതിലൂടെ മാത്രമേ ഈ പ്രണയാഗ്നി കരസ്ഥമാക്കാനാവൂ. ദുനിയാവിലുള്ള ഒന്നിനും ശമിപ്പിക്കാനാവാത്ത പ്രണയാഗ്നിയാണത്. എന്ന് മാത്രമല്ല, ഐഹികമായ എല്ലാ പാരതന്ത്ര്യങ്ങളുടെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്ന വിമോചനമാണ് പ്രണയം. മൗലാനാ ചോദിക്കുന്നു:
“മകനേ, നിന്റെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ച് നീ സ്വതന്ത്രനാവുക! എത്ര കാലം നീ സ്വർണത്തിന്റെയും വെള്ളിയുടെയും അടിമയായി കഴിയും. കടലിനെ നിനക്ക് ഒരു കൂജയിൽ നിറക്കാനാവില്ല. പ്രണയാർത്തന്റെ കണ്ണുകളാവുന്ന കൂജകൾ ഒരിക്കലും നിറയുകയില്ല.”
മസ്നവിയിലുടനീളം പ്രണയം വിവിധ ഭാവങ്ങളിലും ധർമ്മങ്ങളിലുമായി അവതരിക്കുന്നു. ഓടക്കുഴലിന്റെ പാഠം വിശദീകരിച്ചതിനെ തുടർന്നു വരുന്ന കഥ ഒരു രാജാവ് താൻ വില കൊടുത്തു വാങ്ങിയ പെൺകുട്ടിയെ പ്രണയിക്കുന്നതിനെ കുറിച്ചാണ്. എന്നാൽ പെൺകുട്ടിയാവട്ടെ മറ്റൊരാളെ പ്രണയിക്കുന്നു. അങ്ങിനെ ഗോപ്യമായ ഒരു പ്രണയം ആ പെൺകുട്ടിക്ക് ഉണ്ട് എന്നത് വ്യക്തമാവുന്നില്ല. അത് കാരണം രോഗിണിയായി തീർന്ന അവളുടെ രോഗത്തെ വിദഗ്ധരായ ഭിഷഗ്വരൻമാർക്ക് പോലും ചികിൽസിച്ചു ഭേദമാക്കാനാവുന്നില്ല. അങ്ങിനെ, ആത്മജ്ഞാനിയായ ഒരു വൈദ്യൻ വന്ന് രോഗം കണ്ടെത്തുകയും ചികിൽസിച്ചു ഭേദമാക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ പ്രണയിക്കുന്നതിന് പകരം ഐഹികലോകത്തെ പ്രണയിക്കുന്ന നഫ്സിനെയാണ് ഈ പെൺകുട്ടി പ്രതിനിധാനം ചെയ്യുന്നത്. രാജാവാകട്ടെ ആത്മാവിനെയും. അല്ലാഹുവിലേക്ക് പ്രയാണം ചെയ്യാനുദ്ദേശിക്കുന്ന ഒരു സാലികിന്റെ പ്രാരംഭാവസ്ഥയാണിത്. ഐഹികമായ ലോകത്തോടുള്ള വ്യാജമായ പ്രണയം ഗോപ്യമായതാണ്. വിദഗ്ദനായ ഒരു ചികിൽസകന് മാത്രമേ അത് കണ്ടെത്താനും ചികിൽസിക്കാനും ആവുകയുള്ളൂ. ബാഹ്യമാത്രമായ മതത്തിന്റെ വക്താക്കൾ നിർണയിക്കുന്ന ചികിൽസാവിധികൾ മനുഷ്യരിൽ രൂഢമൂലമായിട്ടുള്ള ദുൻയാ പ്രേമത്തെ ദുരീകരിക്കാൻ പര്യാപ്തമല്ല, എന്ന് മാത്രമല്ല രോഗത്തെ കൂടുതൽ ഗുരുതരമാക്കുകയേയുള്ളൂ. കാരണം, രോഗലക്ഷണങ്ങളെയാണ് അവർ ചികിൽസിക്കുന്നത്. ഓരോ രോഗ ലക്ഷണത്തെയും ദുരീകരിക്കാൻ അവർ വിധിക്കുന്ന മരുന്നുകൾ എപ്രകാരം ആ ലക്ഷണത്തെ തന്നെ തീവ്രതരമാക്കുന്നു എന്ന് മൗലാനാ വിവരിക്കുന്നുണ്ട്:
“ഗുഫ്ത് ഹർ ദാറൂ കെ ഈശാൻ കർദെ അന്ദ് ആൻ ഇമാറത് നീസ്ത് വീറാൻ കർദെ അന്ദ്” (അദ്ദേഹം (ആത്മജ്ഞാനിയായ വൈദ്യൻ) പറഞ്ഞു: “അവർ കൊടുത്ത പ്രതിവിധികളെല്ലാം ആരോഗ്യത്തെ കെട്ടിപ്പടുത്തില്ല, തകർച്ചയാണുണ്ടാക്കിയത്).
രോഗാതുരമായ നഫ്സിനെ പ്രണയിക്കുന്നതിൽ നിന്ന് ആത്മാവ് മോചിതമാവണം. അത് ഒരു ആത്മജ്ഞാനിയുടെ സഹവാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. എപ്രകാരം, രാജാവാകുന്ന ആത്മാവിന്റെ പ്രണയം നഫ്സെന്ന പെൺകുട്ടിയിൽ നിന്ന് വൈദ്യനിലേക്ക് മാറുന്നു എന്നത് മൗലാനാ വിശദീകരിക്കുന്നു. ഈയൊരു മൗലികമായ പരിവർത്തനത്തിന്റെ തുടർച്ചയായാണ്, നഫ്സിന് അതിന്റെ വിനാശകരമായ പ്രണയത്തിൽ നിന്ന് മോചനം ലഭിക്കുന്നത്. അങ്ങിനെ അത് ആത്മാവിലൂടെ അല്ലാഹുവിനെ തേടുന്ന ഒന്നായിത്തീരുന്നു. ആത്മീയ മാർഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവട് യഥാർത്ഥ പ്രണയത്തെ വീണ്ടെടുക്കലാണ്. കാരണം, മൗലാനാ പറയുന്നു:
“ഇശ്ഖ് ഉസ്തുർലാബെ അസ്റാറെ ഖുദാസ്ത്” (പ്രണയം, ഇലാഹിയ്യായ രഹസ്യങ്ങളെ കാണിക്കുന്ന ജ്യോതിശ്ശാസ്ത്രോപകരണമാണ്). പ്രണയത്തെ വിശദീകരിക്കുന്നതിൽ ബുദ്ധി (അഖ്ല്) ചതുപ്പിൽ കുടുങ്ങിയ കഴുതയെ പോലെയാണ്. പ്രണയത്തെ പ്രണയത്തിന് മാത്രമേ വിശദീകരിക്കാനാവൂ. ഇലാഹീ പ്രണയം ലഭിക്കാത്തവന് അതെന്താണെന്ന് അറിയാൻ കഴിയില്ല. ഈ കാര്യത്തെ മൗലാനാ മറ്റൊരു സംഭവത്തിലൂടെ വിവരിക്കുന്നു. ലൈലാമജ്നൂനിന്റെ ഐതിഹാസിക പ്രണയത്തെ കുറിച്ച് കേട്ടറിഞ്ഞ് രാജാവ് ലൈലയെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുന്നു. ലൈല അതിസുന്ദരിയായത് കൊണ്ടാണ് മജ്നൂനിന് ഭ്രാന്തായത് എന്ന ധാരണയിലായിരുന്നു രാജാവ്. എന്നാൽ ലൈലയെ കണ്ടപ്പോൾ, അവർ വെറുമൊരു സാധാരണ പെൺകുട്ടിയാണല്ലോ, ഇവളെ കൊണ്ടാണോ മജ്നൂൻ ഇങ്ങിനെ ഭ്രാന്തനായത് എന്ന് രാജാവ് അത്ഭുതം കൂറി. അതിന് ലൈല മറുപടി പറഞ്ഞത്, “താങ്കൾ മജ്നൂൻ അല്ലല്ലോ’ എന്നാണ്. ഇലാഹിയ്യായ പ്രണയ രഹസ്യങ്ങൾ നമ്മുടെ സാധാരണ ജീവിതത്തിലും നമ്മൾ ജീവിക്കുന്ന ഈ ലോകത്തിലുമുടനീളം ഉണ്ട്.

ആത്മീയ മാർഗത്തിൽ അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളിയാണ് ഇലാഹീ പ്രണയമായി നടിക്കുന്ന ആത്മാർത്ഥതയില്ലാത്ത പ്രണയം.
“നെയ് ഹദീസെ റാഹെ പുർ ഖൂൻ മീകുനദ്, ഖിസ്സഹായെ ഇശ്ഖെ മജ്നൂൻ മീകുനദ്’
”ഓടക്കുഴൽ, രക്തപൂരിതമായ വഴിയുടെ വിവരണമാണ് നൽകുന്നത് മജ്നൂനിന്റെ പ്രണയത്തിന്റെ കഥകളാണ് പറയുന്നത്.”
കൊട്ടാരത്തിൽ നിന്ന് ലൈല മജ്നൂനിന് രഹസ്യമായി കൊടുത്തയക്കുന്ന ഭക്ഷണം കരസ്ഥമാക്കാൻ വേണ്ടി മജ്നൂനായി അഭിനയിക്കുന്നവന്റെ കഥ പ്രശസ്തമാണ്. ഇത് തിരിച്ചറിഞ്ഞ ലൈല ഭക്ഷണം കൊണ്ടു പോവുന്ന തോഴിയോട് മജ്നൂനിന്റെ ഒരു തുള്ളി രക്തം ലൈലക്ക് വേണം എന്നാവശ്യപ്പെടാൻ പറയുന്നു. വ്യാജ മജ്നൂൻ അതിന് തയ്യാറാവുന്നില്ല.
”പാറെഹ് കർദെയ് വസ്വസെ ബാശീ ദിലാ
ഗർ ത്വറബ് റാ ബാസ് ദാനീ അസ് ബലാ.”
”അല്ലയോ ഹൃദയമേ, വസ് വാസിനാൽ നീ തുണ്ടമാകും നീ ആനന്ദത്തെ പരീക്ഷണത്തിൽ നിന്ന് വേറിട്ടതായി മനസ്സിലാക്കുകയാണെങ്കിൽ.”
”ഗർ മുറാദത് റാ മദാഖെ ശികർ അസ്ത്
ബീ മുറാദീ നഹ് മുറാദെ ദിൽ ബർ അസ്ത്.”
”നിന്റെ ഉദ്ദേശം മധുരത്തെ ആസ്വദിക്കുക എന്നതാണെങ്കിൽ ഉദ്ദേശമില്ലായ്മയല്ലേ പ്രണയിയുടെ ഉദ്ദേശം.”
”ഹർ സിതാറഹ്ശ് ഖൂൻബഹായെ സ്വദ് ഹിലാൽ
ഖൂനെ ആലം റീഖ്തൻ ഊറാ ഹലാൽ.
”അവൻെറ ഓരോ നക്ഷത്രത്തിൻെറയും വില നൂറ് ഉദിച്ച ചന്ദ്രൻമാരാണ്. മുഴു ലോകത്തിന്റെയും രക്തമൊഴുക്കൽ അവന് ഹലാലാണ്.”
”മാ ബഹാ വ ഖൂൻബഹാ റാ യാഫ്തീം
ജാനിബെ ജാൻ ബാഖ്തൻ ബിശ്താഫ്തീം.”
”നാം വിലയും രക്തത്തിന്റെ വിലയും നേടിയെടുത്തു. ആത്മാവിനെ ഫിദാ ആയി നൽകാൻ നാം തിടുക്കപ്പെട്ടു.”
”എയ് ഹയാതെ ആശിഖാൻ ദർ മുർദഗീ
ദിൽ നയാബീ ജുസ് കെഹ് ദർ ദിൽ ബുർദഗീ.”
”അല്ലയോ! പ്രണയികളുടെ ജീവിതം മരണത്തിലാണ്. ഹൃദയത്തെ നിനക്ക് കവരാനാവില്ല, നിന്റെ ഹൃദയത്തെ പോക്കിക്കളയാതെ.”
”മൻ ദിലശ് ജുസ്തെഹ് ബെഹ് സ്വദ് നാസ് ഒ ദലാൽ
ഊ ബഹാനെഹ് കർദെഹ് ബാ മൻ അസ് മലാൽ.”
”ഞാൻ അവൻെറ ഹൃദയത്തെ നൂറ് നാട്യങ്ങളിലൂടെയും ശൃംഗാരനോട്ടങ്ങളിലൂടെയും തേടി. അവൻ എന്നോട് ഒഴിവ് കഴിവ് പറയുകയും അസ്വസ്ഥത കാണിക്കുകയും ചെയ്തു.”
”ഗുഫ്തം ആഖർ ഗർഖെ തുസ്ത് ഈൻ അഖ്ൽ ഒ ജാൻ
ഗുഫ്ത് റൗ റൗ ബർ മൻ ഈൻ അഫ്സൂൻ മഖ്വാൻ.”
”ഞാൻ പറഞ്ഞു: “ഒടുവിൽ ഈ ബുദ്ധിയും ആത്മാവും നിന്നിൽ മുങ്ങിത്താണിരിക്കുന്നു.” അവൻ പറഞ്ഞു: “പോയ്ക്കോ, പോയ്ക്കോ, എന്റെ മേൽ ഈ മന്ത്രങ്ങൾ ഉച്ചരിക്കണ്ടാ.”
”മൻ നദാനം ആൻ ചെഹ് അന്ദീശീദെഈ
എയ് ദോ ദീദെ ദൂസ്ത് റാ ചൂൻ ദീദെ ഈ
”നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. അല്ലയോ രണ്ടായി കാണുന്നവനേ, പ്രണയിയെ നീ എങ്ങിനെയാണ് കാണുന്നത്.”
”എയ് ഗിറാൻ ജാൻ ഖ്വാർ ദീദ് ഹസ്തീ വ റാ
സാൻ കെഹ് ബസ് അർസാൻ ഖരീദ് ഹസ്തീ വ റാ.”
”അല്ലയോ മനം മുഷിഞ്ഞവനേ, നീ അവനെ നിസ്സാരമായാണ് കാണുന്നത്. കാരണം, നീ അവനെ തുച്ഛമായ വിലക്കാണ് വാങ്ങിയത്.”
”ഹർ കെഹ് ഊ അർസാൻ ഖറദ് അർസാൻ ദഹദ്
ഗൗഹരീ ഥിഫ്ളീ ബെഹ് ഖുർസീ നാൻ ദഹദ്.”
”തുച്ഛമായ വിലക്ക് വാങ്ങിക്കുന്നവനെല്ലാം തുച്ഛമായ വിലക്ക് തന്നെ നൽകുന്നു. അമൂല്യരത്നത്തെ ഒരു കുഞ്ഞ് അപ്പക്കഷണത്തിന് പകരമായി നൽകുന്നു.”
യഥാർത്ഥ പ്രണയത്തിന്റെ അസംഖ്യമായ വിവിധ രൂപഭാവങ്ങളും വികലമായ രൂപങ്ങളും അത്ഭുതകരമായി മസ്നവിയിലുടനീളം അവതരിക്കുന്നു. മനുഷ്യൻ അല്ലാഹുവിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുമ്പോൾ അവന്റെ പ്രണയത്തിന് എന്ത് സംഭവിക്കുന്നു എന്ന കഥനമാണ് മസ്നവി.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy