ആത്മാവിന്റെ സംസാരം

ഇവാ ബ്രാൻ

അചേതന വസ്തുക്കൾക്ക് ഒരു തരം സംസാര ശേഷി നൽകാൻ അല്ലാഹുവിന് കഴിവുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ. ഉദാഹരണത്തിന് ഖുർആനിൽ നമുക്ക് വായിക്കാം: ”എഴാകാശങ്ങളും ഭൂമിയും അതിൽ ഉള്ള സർവരും അവനെ പ്രകീർത്തിക്കുന്നുണ്ട്. ” അല്ലാഹുവിനെ സ്തുതിയിലൂടെ പ്രകീർത്തിക്കാത്ത ഒന്നും തന്നെയില്ല. പക്ഷേ നിങ്ങൾക്ക് അവയുടെ പ്രകീർത്തനങ്ങൾ മനസ്സിലാവില്ല. അല്ലാഹു സഹനശീലനും പൊറുത്തു കൊടുക്കുവനുമത്രെ” (17:44). ഇതുപോലെ, ”ആ ദിവസം, ഭൂമി തന്റെ ഉപരിതലത്തിൽ നടന്ന സകല കാര്യങ്ങളെക്കുറിച്ചും സാക്ഷി പറയും” (99:4). ”അങ്ങിനെ അവർക്ക് ആ ദിവസം എത്തിയാൽ അവരുടെ കാഴ്ചയും കേൾവിയും തൊലിയും ചെയ്തുകൂട്ടിയ കാര്യങ്ങൾ പറഞ്ഞ് അവർക്കെതിരെ സാക്ഷിനിൽക്കും. നിങ്ങൾ ഞങ്ങൾക്കെതിരെ എന്തിന് സാക്ഷിനിന്നു എന്ന് അവർ ചോദിക്കും. അവർ പറയും: ”എല്ലാ വസ്തുക്കൾക്കും സംസാര ശേഷി നൽകിയ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാണ്…” (41:20-21).
മനുഷ്യരെ എന്ന പോലെ അചേതന വസ്തുക്കളെയും പുഴുക്കളെയും മൃഗങ്ങളെയും സംസാരിപ്പിക്കുന്നത് അല്ലാഹുവാണ്. മനുഷ്യർക്ക് മൊത്തത്തിൽ സംസാരിക്കാനുള്ള അതുല്യമായ കഴിവ് ഉണ്ടെന്നും അത് ഒരിക്കലും പരിണാമപരമായ ഒരു യാദൃച്ഛികതയല്ലെന്നും മറിച്ച് അല്ലാഹുവിൽ നിന്നുള്ള സവിശേഷമായ സമ്മാനമാണെന്നുമാണ് വിശ്വാസികളുടെ പക്ഷം. റവ.ബിജി ജോസ് (1894) എഴുതി.”സംസാരശേഷി ദൈവത്തിൽ നിന്ന് മനുഷ്യന് ലഭിച്ച ഒരു അനുഗ്രഹമാണ്….മറ്റ് ജൈവ സൃഷ്ടികളിൽ നിന്ന് സവിശേഷനായി നിൽക്കുന്ന മനുഷ്യന് മാത്രമാണ് ഈ അനുഗ്രഹം നൽകപ്പെട്ടിട്ടുള്ളത്.”. ഖുർആൻ സമർഥിക്കുന്നത് കാണുക.
”കാരുണ്യവാൻ ഖുർആനിനെ പഠിപ്പിച്ചുകൊടുത്തു. മനുഷ്യനെ സൃഷ്ടിച്ച് അവന് ആശയ പ്രസരണ (ബയാൻ) രീതിയും പഠിപ്പിച്ചു.”(55:1-4)
ഈ സൂക്തങ്ങളിലൊന്നും അല്ലാഹു കലാം (സംസാരം -Speech) എ പദം ഉപയോഗിച്ചിട്ടില്ല. പകരം, ബയാൻ (ആശയ വിവരണം-Articulation) എന്നതാണ് പ്രയോഗിച്ചിട്ടുള്ളത്. മൃഗങ്ങൾക്ക് സംസാരിക്കാനുള്ള കഴിവിനെ സംബന്ധിച്ച ചർച്ചകളെ ഈ ഭാഷാപ്രയോഗം അവഗണിക്കുകയും മനുഷ്യന് സ്വന്തമായി ഉള്ള അതുല്യമായ സവിശേഷതയിലേക്ക് ശ്രദ്ധിപ്പിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. അഥവാ ആശയം കൃത്യമായി അവതരിപ്പിച്ചും, പദവിന്യാസങ്ങൾ നടത്തിയും വ്യാകരണങ്ങൾ പാലിച്ചും ഭാഷയുടെ സാന്ദർഭികത പരിഗണിച്ച് ആലങ്കാരിക പ്രയോഗങ്ങൾ നടത്തിയും സംസാരിക്കാനുള്ള കഴിവാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത്. ഒരു സൃഷ്ടിയുടെ ഭാഷയുടെ എല്ലാ വശങ്ങളും മറ്റു സൃഷ്ടികൾക്ക് ഗ്രാഹ്യമാവണമെന്നില്ല.
മനുഷ്യ ഭാഷയുടെ വ്യതിരിക്തത ശാസ്ത്രജ്ഞരെയും തത്വചിന്തകരെയും പലപ്പോഴും ഒരുപോലെ കുഴപ്പിച്ചിട്ടുണ്ട്. ഈ ജൈവ ലോകത്ത് എല്ലാം പരിണാമപരമായ പ്രക്രിയകളാണെങ്കിൽ മനുഷ്യനുമായി ബന്ധപ്പെട്ടുനിൽക്കുന്ന മനുഷ്യനിലെ ഇത്തരമൊരു നിയതവും വിപ്ലവാത്മകവുമായ അനന്യത എല്ലാവരും അംഗീകരിച്ച ശാസ്ത്രീയമായൊരു മാതൃകയിൽ നമുക്ക് എങ്ങിനെ വിശദീകരിക്കാൻ കഴിയും? നമ്മുടെ ഭാഷാസാമർഥ്യവുമായി ഏതാണ്ട് കിടപിടിക്കുന്ന മറ്റ് സൃഷ്ടികൾ ഉണ്ടായേക്കാം. പക്ഷേ, ആ സൃഷ്ടിയെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം നമ്മെ നിരാശരാക്കിയേക്കാം.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, കേൾവിയാണ് സംസാരത്തേക്കാൾ പരമപ്രധാനം. കാരണം, കേൾക്കാനുള്ള കഴിവാണ് ആത്മീയ മാർഗദർശനത്തിന്റെ പ്രാരംഭം.
പരിണാമപരവും വിപ്ലവാത്മകവുമായ ഈ രണ്ട് പ്രഹേളികകൾ പലരെയും പിടികൂടിയിട്ടുണ്ട്. The Difference of Man and the Difference It Makes എന്ന ഗ്രന്ഥത്തിൽ മോർടിമർ അഡ്‌ലർ സ്ഥാപിക്കുന്നത് എന്തെന്നാൽ ഈ സംവാദത്തിന്റെ മർമപ്രധാനമായ വിഷയങ്ങൾ ഭാഷയും സംസാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എന്നാണ്. നമ്മുടെ അതുല്യമായ ഭാഷാശേഷി കൊണ്ടാണ് മനുഷ്യരും മറ്റ് ജന്തുജാലങ്ങളും തമ്മിൽ രീതിയുടെയും തോതിന്റെയും തലത്തിൽ വിപ്ലവാത്മകമായ അന്തരം ഉണ്ടെന്ന് അഡ്‌ലർ വിശ്വസിക്കുന്നത്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ഈ ‘രീതി’യിലുള്ള അന്തരം ഉപരിപ്ലവമാണോ മൗലികമാണോ എന്നതാണത്. ഉപരിപ്ലവമാണെങ്കിൽ മനുഷ്യരുടെയും മനുഷ്യേതര ജീവികളുടെയും അന്തർലീനമായ മനശാസ്ത്ര പ്രക്രിയകൾ ഒന്നായിരിക്കണം. ഇനി മൗലികമാണെങ്കിൽ മനുഷ്യന് സങ്കൽപ ചിന്തക്കുള്ള കഴിവ് ഉള്ളതിനാൽ അവന് നൈസർഗികമായ സംസാര ശേഷി ഉണ്ടെന്ന് സമർഥിക്കുന്നു. അതേസമയം മനുഷ്യേതര ജന്തുക്കൾക്ക് ഈ സംസാര ശേഷി ഇല്ല. കാരണം, അവയ്ക്ക് ചിന്താശേഷി ഇല്ല എന്നതുതന്നെ.

ശ്രദ്ധാപൂർവം കേൾക്കുന്ന ജന്തുമനുഷ്യന്റെ സംസാരത്തെക്കുറിച്ചും ജീവിവർഗങ്ങളിൽ അതിനുള്ള സവിശേഷതയെക്കുറിച്ചും ഏറെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യന്റെ ശ്രദ്ധിച്ച് കേൾക്കാനുള്ള കഴിവിനെ സംബന്ധിച്ച് അധികം ശ്രദ്ധ നൽകപ്പെട്ടിട്ടില്ല. കേൾവിയാണ് സംസാരത്തേക്കാൾ പ്രധാനം എന്നാണ് മുസ്‌ലിംകളുടെ പക്ഷം. കാരണം, ആത്മീയ മാർഗദർശനത്തിന്റെ പ്രാരംഭം കേൾവിയിൽ നിന്നാണ്. മനുഷ്യാസ്തിത്വത്തിന്റെ നീതീകരണം അഥവാ ദൈവത്തോടുള്ള വിധേയത്വം, സാധ്യമാക്കാനുള്ള നിർണായക മാർഗം കൂടിയായി മാറുന്നു അത്. ഖുർആനിൽ നമുക്ക് വായിക്കാം. ”ജിന്നുകളെയും മനുഷ്യരെയും എനിക്ക് ആരാധിക്കാൻ വേണ്ടി മാത്രമാണ് സൃഷ്ടിച്ചത്” (51’56). മന:സാക്ഷിക്ക് വിധേയമായി ജീവിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം കേൾക്കാനുള്ള നമ്മുടെ കഴിവിന്റെ പരമപ്രധാനമായ ഉപയോഗം ഇഹലോകത്ത് അല്ലാഹുവിലേക്കുള്ള യാത്രക്ക് കരുത്ത് നൽകുക എനതാണ്. ആ യാത്രയിലെ വിജയം നിർണയിക്കപ്പെടുന്നത് തന്റെ ആത്മാവിനെ പോഷിപ്പിച്ചെടുക്കാനുള്ള ഒരാളുടെ കഴിവിന്റെ അടിസ്ഥാത്തിലാണ്. നഫ്‌സ് അഥവാ ഒരു മനുഷ്യന്റെ സത്ത എന്നാണ് അതിനെ പണ്ഡിതർ മനസ്സിലാക്കുന്നത്. മനുഷ്യഘടനയുടെ അനിവാര്യമായ ഭാഗമായ നഫ്‌സാണ് വികാരങ്ങളുടെ, തൃഷ്ണകളുടെ, ആഗ്രഹങ്ങളുടെ – അത് നല്ലതാവട്ടെ ചീത്തയാവട്ടെ മർമകേന്ദ്രം. ഭൗതികമായ ശരീരത്തിന് വ്യക്തിത്വം നൽകുന്നതും ഇതുതന്നെ. ഭൗതിക ശരീരം പോലെ നഫ്‌സും മാറ്റങ്ങൾക്ക് വിധേയമാവാറുണ്ട്. ഏറ്റവും മൂലരൂപത്തിൽ നിന്നും ഏറെ അപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള ശക്തിയുണ്ട് അതിന്. കാമനകൾ നിറഞ്ഞ, മൃഗ തൃഷ്ണകൾ അടങ്ങിയ ആത്മാവിൽ നിന്ന് (അന്നഫ്‌സു ശഹ് വാനിയ്യ/അൽ ബഹാഇമിയ്യ) മനുഷ്യസമ്പൂർണതയുടെ വ്യവഹാരലോകത്തേക്ക് വരെ എത്തും (അന്നഫ്‌സുൽ കാമില)
മക്കയിലെ വിഗ്രഹാരാധകരും പറക്കമുറ്റാത്ത മുസ്ലിംകളും തമ്മിൽ സംഭവിച്ച നിർണാകമായ ബദർ യുദ്ധാനന്തരം നടന്ന ഒരു സംഭവത്തിലൂടെ ആത്മാവിന്റെ കേൾക്കാനുള്ള കഴിവിന്റെ കൃത്യമായ ഉദാഹരണം കാണാം. ഖുറൈശി വിഗ്രഹാരാധകരുടെ മൃതദേഹങ്ങളെ അഭിസംബോധന ചെയ്ത് പ്രവാചകൻ ഇപ്രകാരം പറയുന്നത് അനുചരർ കേട്ടു: ”അല്ലയോ ഉത്ബാ, ശൈബാ, റബീആ, അല്ലയോ….നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് സത്യമാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ?. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം സത്യമാണെന്ന് ഞാൻ കണ്ടു. ഇത് കേട്ട് ഉമർ ബിൻ ഖത്താബ് (റ)പറഞ്ഞു. ”അല്ലാഹുവിന്റെ ദൂതരേ, അങ്ങ് അഭിസംബോധ ചെയ്യുവന്നർ ജീവനില്ലാത്ത മൃതശരീരങ്ങളല്ലേ,?”ഭൗതികമായി മരണപ്പെട്ടവർക്കും കേൾക്കാൻ കഴിയും എന്ന് സൂചിപ്പിച്ചുകൊണ്ട് പ്രവാചകന്റെ മറുപടി: ”എന്റെ ആത്മാവിന്റെ ഉടയവനാണെ സത്യം. ഞാൻ പറയുന്നത് അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല നിങ്ങൾ. അവർക്ക് മറുപടി പറയാൻ കഴിയുന്നില്ല എന്നേയുള്ളൂ”.
നമ്മളും ഈ പ്രപഞ്ചവും തമ്മിലുള്ള സോപാധികമായ വ്യവഹാരമാണ് നമുക്ക് സന്തോഷവും അത്ഭുതവുമൊക്കെ നൽകുന്നത്. ഭൗതിക ലോകത്തെ വെല്ലുവിളികളെ അതിജീവിക്കാനും ഏകാന്തവും അരോചകവും അസംസ്‌കൃതവും ക്ഷണികവുമായ ജീവിതത്തിനപ്പുറത്ത് പുതിയ ജീവിതം നയിക്കാനും നമ്മെ പ്രാപ്തമാക്കുന്നതും അതാണ്. സർവശക്തനായ ഒരു അധികാരിയാൽ നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ച ലോകത്തെ മനുഷ്യനിൽ ഹോബ്‌സ് ഭയപ്പെട്ടത് ഈ വിധിയാണ്. ഭൗതിക വ്യവഹാര മണ്ഡലത്തിൽ ജീവിക്കുമ്പോൾ യഥാർഥ മതം ദൈവത്തിലേക്കുളള യാത്രയിൽ നമ്മെ നിർത്തുകയും സർവശക്തിയുടെയും ഉറവിടവുമായി നമ്മെ ബന്ധിപ്പിക്കുകയും ഹോബ്‌സിന്റെ പ്രകൃതി ലോകത്തിനപ്പുറത്തേക്ക് നമ്മെ ഉയർത്തുകയും ചെയ്യുന്നു.

ഇവിടെ ആത്മാവിന്റെ കേൾവിശക്തിയാണ് വിഷയം. ദൈവത്തിലേക്കുള്ള ആത്മാവിന്റെ യാത്രയെക്കുറിച്ച് വ്യവസ്ഥാപിതമായി അപഗ്രഥിച്ചവരിൽ ഒരാളാണ് ഹാരിസ് അൽ മുഹാസിബി. ശ്രദ്ധാപൂർവമായ കേൾവിയിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നതെന്ന് അദ്ദേഹം ഉണർത്തുന്നുണ്ട്. തന്റെ പ്രഥമ ഗ്രന്ഥമായ അൽ രിആയലി ഹുഖൂകില്ലാഹിയുടെ പ്രാരംഭത്തിൽ അദ്ദേഹം ഇക്കാര്യം വിവരിക്കുന്നുണ്ട്.

സംഗ്രഹ വിവർത്തനം:യഹ്‌ശിബിലി

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy