അഹ്‌മദ് സ്വാലിഹ് മുഹമ്മദ് അബ്ദുറമാൻ
ജനങ്ങളുമായി ഇടപഴകുമ്പോഴും സഭകളിൽ ഉപവിഷ്ടനാകുമ്പോഴും നബിയുല്ലാഹി (സ്വ) തങ്ങൾ കാണിച്ചുതന്ന പെരുമാറ്റങ്ങൾ ലോക ചരിത്രത്തിലെ ഏറ്റവും മഹത്തായ തർബിയത്തിന്റെ (ശിക്ഷണത്തിന്റെ) മാതൃകകളാണ്.
പൊതുജനങ്ങൾക്കിടയിൽ ഇരിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ അറിഞ്ഞു മനസ്സിലാക്കുകയും അത് നിർവഹിച്ചു കൊടുക്കുകയും ചെയ്യുക എന്നത് അവിടുത്തെ പതിവായിരുന്നു. ആളുകളുടെ സ്ഥാനമാനങ്ങളും അവസ്ഥകളും പരിഗണിച്ച്, അർഹരായവരെ മുന്നിൽ ഇരുത്തുകയും എല്ലാവർക്കും അർഹമായ പരിഗണന നൽകുകയും ചെയ്തിരുന്ന നബവീ രീതി ഏതൊരു അധ്യാപകനും വിദ്യാർത്ഥിക്കും വലിയൊരു മാതൃകയാണ്.

ജനങ്ങളുമായി ഇടപഴകുമ്പോഴും സഭകളിൽ ഉപവിഷ്ടനാകുമ്പോഴും നബിയുല്ലാഹി (സ്വ) തങ്ങൾ കാണിച്ചുതന്ന പെരുമാറ്റങ്ങൾ ലോക ചരിത്രത്തിലെ ഏറ്റവും മഹത്തായ തർബിയത്തിന്റെ (ശിക്ഷണത്തിന്റെ) മാതൃകകളാണ്.
പൊതുജനങ്ങൾക്കിടയിൽ ഇരിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ അറിഞ്ഞു മനസ്സിലാക്കുകയും അത് നിർവഹിച്ചു കൊടുക്കുകയും ചെയ്യുക എന്നത് അവിടുത്തെ പതിവായിരുന്നു. ആളുകളുടെ സ്ഥാനമാനങ്ങളും അവസ്ഥകളും പരിഗണിച്ച്, അർഹരായവരെ മുന്നിൽ ഇരുത്തുകയും എല്ലാവർക്കും അർഹമായ പരിഗണന നൽകുകയും ചെയ്തിരുന്ന നബവീ രീതി ഏതൊരു അധ്യാപകനും വിദ്യാർത്ഥിക്കും വലിയൊരു മാതൃകയാണ്.
ഹുസൈൻ(റ) തന്റെ പിതാവിനോട് നബി (സ്വ) തങ്ങൾ ജനങ്ങളോടൊപ്പം കൂടുമ്പോൾ എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടി അവിടുത്തെ വ്യക്തിത്വത്തിന്റെ ആഴം വെളിവാക്കുന്നതാണ്. നബവീ സ്വഭാവത്തെയും സഭാ രീതികളെയും താഴെ പറയുന്ന പ്രധാന തലങ്ങളിൽ നിരീക്ഷിക്കാം:
- ആവശ്യമില്ലാത്ത സംസാരം ഉപേക്ഷിക്കലും വചനങ്ങളിലെ ലാളിത്യവും
നബി (സ്വ) തങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുമായിരുന്നില്ല.
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْزُنُ لِسَانَهُ إِلاَّ فِيمَا يَعْنِيهِ
റസൂലുള്ളാഹി (സ്വ) തങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് തൻ്റെ നാവിനെ സൂക്ഷിക്കുമായിരുന്നു.
അവിടുത്തെ വാക്കുകൾ തികച്ചും ലളിതവും, എളുപ്പത്തിൽ ഗ്രഹിക്കാവുന്നതും വ്യക്തതയുള്ളതുമായിരുന്നു. കേൾവിക്കാരന് മനസ്സിലാകാത്തവിധം സങ്കീർണ്ണമായ ഭാഷയോ അനാവശ്യമായ വാഗ്‌ധോരണികളോ അവിടുന്ന് ഉപയോഗിച്ചിരുന്നില്ല. - ആളുകളെ ഒരുമിപ്പിക്കലും ഐക്യപ്പെടുത്തലും
ജനങ്ങളിൽ ഐക്യമുണ്ടാക്കാനും അവരെ തങ്ങളിലേക്ക് അടുപ്പിക്കാനുമുള്ള സംസാരവും പ്രവൃത്തികളുമായിരുന്നു നബി (സ്വ) തങ്ങളുടേത്.
وَيُؤَلِّفُهُمْ وَلاَ يُنَفِّرُهُمْ
അവിടുന്ന് ജനങ്ങളെ തമ്മിൽ അടുപ്പിക്കുമായിരുന്നു, അവരെ അകറ്റി ഓടിക്കുമായിരുന്നില്ല.
ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതോ, അവരെ നിരാശപ്പെടുത്തുന്നതോ ആയ വാക്കുകൾ അവിടുത്തെ നാവിൽ നിന്ന് ഒരിക്കലും പുറത്തുവന്നിട്ടില്ല.
- ജനങ്ങളുടെ സ്ഥാനമാനങ്ങൾ അംഗീകരിക്കലും ബഹുമാനിക്കലും
ഓരോ സമൂഹത്തിലെയും ഗോത്രത്തിലെയും ബഹുമാനിക്കപ്പെടേണ്ട നേതാക്കന്മാരോ വ്യക്തിത്വങ്ങളോ തങ്ങളുടെ അരികിലേക്ക് വരുമ്പോൾ, നബി (സ്വ) തങ്ങൾ അവരെ അർഹിക്കുന്ന ആദരവോടെ സ്വീകരിക്കുകയും അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തുകയും ചെയ്യുമായിരുന്നു.
وَيُكْرِمُ كَرِيمَ كُلِّ قَوْمٍ وَيُوَلِّيهِ عَلَيْهِمْ
ഓരോ സമൂഹത്തിലെയും ആദരണീയരായ വ്യക്തികളെ അവിടുന്ന് ബഹുമാനിക്കുകയും അവരെ അതത് സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യുമായിരുന്നു.
ഒരിക്കൽ നബി (സ്വ) തങ്ങളുടെ സഭയിൽ വൈകിയെത്തിയ ഒരു പ്രമുഖ സ്വഹാബിക്ക് തിങ്ങിനിറഞ്ഞ സഭയിൽ വാതിലിനടുത്ത് (തിണ്ടിൽ) മാത്രമേ സ്ഥാനം ലഭിച്ചുള്ളൂ. ഇതുകണ്ട നബിയുല്ലാഹി (സ്വ) ഉടൻ തന്നെ തന്റെ കൈവശമുണ്ടായിരുന്ന മേൽവസ്ത്രം (തട്ടം) എടുത്തു കൊണ്ട് ആ സ്വഹാബിക്ക് വിരിച്ചിരിക്കാനായി നൽകി. ജനങ്ങളെ ബഹുമാനിക്കേണ്ട രീതി അവിടുന്ന് സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കുകയായിരുന്നു.
أَكْرِمُوا كَرِيمَ القَوْمِ
ഒരു സമൂഹത്തിലെ ആദരണീയനായ വ്യക്തി വന്നാൽ നിങ്ങൾ അദ്ദേഹത്തെ ആദരിക്കുവിൻ.
- തിരിച്ചറിവും ജാഗ്രതയും
ആളുകളോട് സൗമ്യമായി പെരുമാറുമ്പോഴും ജാഗ്രത പുലർത്തേണ്ട കാര്യങ്ങളിൽ അവിടുന്ന് അതീവ ശ്രദ്ധാലുവായിരുന്നു.
وَيَحْذَرُ النَّاسَ وَيَحْتَرِسُ مِنْهُمْ مِنْ غَيْرِ أَنْ يَطْوِيَ عَنْ أَحَدٍ مِنْهُمْ بِشْرَهُ وَلاَ خُلُقَهُ
അവിടുന്ന് ജനങ്ങളെ സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുമായിരുന്നു; എന്നാൽ അതിൻ്റെ പേരിൽ തന്റെ പുഞ്ചിരിയോ നന്മ നിറഞ്ഞ സ്വഭാവമോ ആരിൽ നിന്നും മാറ്റിവെക്കുമായിരുന്നില്ല.
വഞ്ചനകളിലോ ചതിപ്രയോഗങ്ങളിലോ വീണുപോകാതെ കാര്യം തിരിച്ചറിയാനുള്ള വിവേകം അവിടുന്ന് പുലർത്തി. ഒരു താലിബുൽ ഇൽമ് (ജ്ഞാന അന്വേഷി) എപ്പോഴും ബുദ്ധിയും തിരിച്ചറിവുമുള്ളവനായിരിക്കണം (നബീഹ്) എന്ന വലിയ പാഠമാണിത് നൽകുന്നത്.
ആരെങ്കിലും ഒരു വാർത്ത കൊണ്ടുവന്നാൽ അത് പൂർണ്ണമായി അന്വേഷിച്ച് ബോധ്യപ്പെടണം എന്ന ഖുർആനിക തത്ത്വം ഇവിടെ ഓർക്കേണ്ടതുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ (സൂറത്തുൽ ഹുജുറാത്ത്: 6)
സത്യവിശ്വാസികളേ, ഒരു അവിശ്വസനീയനായ വ്യക്തി (ഫാസിഖ്) ഒരു വാർത്തയുമായി വന്നാൽ അത് ഉറപ്പുവരുത്തുക…
കാര്യങ്ങൾ കേട്ടമാത്രയിൽ വിധി എഴുതാതെ, അവ ഉറപ്പുവരുത്തിയ ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക എന്നത് നബിചര്യയുടെ പ്രധാന ഭാഗമാണ്. എന്നാൽ ഈ ജാഗ്രത പുലർത്തുമ്പോഴും വരുന്ന ആളുകളോട്—അവർ മോശക്കാരാണെങ്കിൽ പോലും—അവിടുന്ന് നിന്ദ്യമായോ അസഹ്യമായോ പെരുമാറിയിരുന്നില്ല.
- സ്വഹാബികളുടെ അവസ്ഥകൾ അന്വേഷിക്കൽ
നബി (സ്വ) തങ്ങൾ ഒപ്പമുള്ള സ്വഹാബികളുടെ ക്ഷേമവിവരങ്ങൾ നിരന്തരം അന്വേഷിക്കുമായിരുന്നു.
وَيَتَفَقَّدُ أَصْحَابَهُ
അവിടുന്ന് തൻ്റെ സ്വഹാബാക്കളുടെ വിവരങ്ങൾ ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരിക്കുമായിരുന്നു.
ആരെയെങ്കിലും സഭയിൽ കണ്ടില്ലെങ്കിൽ അന്വേഷിക്കുകയും, രോഗിയാണെന്ന് അറിഞ്ഞാൽ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. നാട്ടുവിശേഷങ്ങളും പൊതുവിഷയങ്ങളും ചോദിച്ചറിഞ്ഞ് സമൂഹത്തിന്റെ അവസ്ഥകളെക്കുറിച്ച് ബോധവാനാവുക എന്നത് നബി(സ്വ)യുടെ തർബിയത്തിന്റെ ശൈലിയാണ്.
وَيَسْأَلُ النَّاسَ عَمَّا فِي النَّاسِ
ജനങ്ങളുടെ ഇടയിലുള്ള അവസ്ഥകളെക്കുറിച്ച് അവിടുന്ന് ആളുകളോട് ചോദിച്ചറിയുമായിരുന്നു.
- ശരിയെ പ്രോത്സാഹിപ്പിക്കലും തെറ്റിനെ ചൂണ്ടിക്കാണിക്കലും
നല്ല കാര്യങ്ങളെ അവിടുന്ന് നല്ലതാണെന്ന് പ്രശംസിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അതേസമയം, മോശമായ കാര്യങ്ങളെ വ്യക്തമായി ചൂണ്ടിക്കാണിച്ച് അതിൽ നിന്ന് ആളുകളെ വിലക്കുകയും ചെയ്തു.
وَيُحَسِّنُ الْحَسَنَ وَيُقَوِّيهِ وَيُقَبِّحُ الْقَبِيحَ وَيُهَوِّنُهُ
അവിടുന്ന് നല്ല കാര്യങ്ങളെ പ്രശംസിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമായിരുന്നു; മോശമായതിനെ ചീത്തയായി ചൂണ്ടിക്കാണിക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുമായിരുന്നു.
- മിതത്വവും കേൾവിക്കാരുടെ അവസ്ഥ പരിഗണിക്കലും
എല്ലാ കാര്യങ്ങളിലും മിതത്വം പാലിച്ച വ്യക്തിത്വമായിരുന്നു നബിയുടേത്.
مُعْتَدِلُ الأَمْرِ غَيْرُ مُخْتَلِفٍ
എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുന്നയാളായിരുന്നു, വൈരുദ്ധ്യങ്ങളില്ലാത്തവനായിരുന്നു.
ദർസുകളിലും പ്രസംഗങ്ങളിലും സദസ്യരുടെ മാനസിക അവസ്ഥയും സമയവും അവിടുന്ന് പരിഗണിച്ചു.
لاَ يَغْفُلُ مَخَافَةَ أَنْ يَغْفُلُوا أَوْ يَمِيلُوا
അവർ ശ്രദ്ധിക്കാതെ പോകുമോ അഥവാ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്ന് അവിടുന്ന് ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല.
കേൾവിക്കാർക്ക് മടുപ്പു വരാത്ത രീതിയിൽ, അവസരത്തിനനുസരിച്ചാണ് അവിടുന്ന് സംസാരിച്ചിരുന്നത്. സദസ്സിന് താല്പര്യവും ശ്രദ്ധയുമുള്ളപ്പോൾ ദീർഘിപ്പിക്കുകയും, ശ്രദ്ധക്കുറവ് തോന്നുമ്പോൾ ചുരുങ്ങിയ വാക്കുകളിൽ കാര്യം വ്യക്തമാക്കി അവസാനിപ്പിക്കുകയും ചെയ്യുമായിരുന്നു.
لِكُلِّ حَالٍ عِنْدَهُ عَتَادٌ
ഓരോ അവസ്ഥയ്ക്കും അനുയോജ്യമായ തയ്യാറെടുപ്പുകൾ അവിടുത്തെ പക്കലുണ്ടായിരുന്നു.
- സഭാ മര്യാദകളും ഇലാഹീ സ്മരണയും (ദിക്ർ)
നബി (സ്വ) തങ്ങൾ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അല്ലാഹുവിന്റെ ദിക്റിലായിരുന്നു.
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَقُومُ وَلاَ يَجْلِسُ إِلاَّ عَلَى ذِكْرٍ
റസൂലുള്ളാഹി (സ്വ) ദിക്റോടെയല്ലാതെ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമായിരുന്നില്ല.
പൊതു സഭകളിൽ എത്തുമ്പോൾ പ്രത്യേകമായ സ്ഥാനങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാതെ, എവിടെയാണോ ഒഴിവുള്ള സ്ഥലം കാണുന്നത് അവിടെ അവിടുന്ന് ഉപവിഷ്ടനാകുമായിരുന്നു. അനുചരന്മാരോടും അങ്ങനെ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു.
وَإِذَا انْتَهَى إِلَى قَوْمٍ جَلَسَ حَيْثُ يَنْتَهِي بِهِ الْمَجْلِسُ وَيَأْمُرُ بِذَلِكَ
അവിടുന്ന് ഒരു സഭയിലെത്തിയാൽ സഭ എവിടെയാണോ അവസാനിക്കുന്നത് അവിടെ ഇരിക്കുകയും, അപ്രകാരം ചെയ്യാൻ കല്പിക്കുകയും ചെയ്യുമായിരുന്നു.
- വ്യക്തിപരമായ പരിഗണനയും അനുഭൂതിയും
സഭയിലിരിക്കുന്ന ഓരോ വ്യക്തിക്കും അവിടുന്ന് തുല്യമായ പരിഗണനയും സമയവും നൽകി.
يُعْطِي كُلَّ جُلَسَائِهِ بِنَصِيبِهِ لاَ يَحْسَبُ جَلِيسُهُ أَنَّ أَحَدًا أَكْرَمُ عَلَيْهِ مِنْهُ
തൻ്റെ സദസ്യരിൽ ഓരോരുത്തർക്കും അർഹമായ പങ്കു നൽകിയിരുന്നു; അവിടുത്തേക്ക് തന്നേക്കാൾ പ്രിയപ്പെട്ടവനായി മറ്റൊരാളും ഉണ്ടെന്ന് സദസ്യരാരും കരുതുകയില്ലായിരുന്നു.
നബി (സ്വ) തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ താനാണെന്ന് ഓരോ സ്വഹാബിക്കും തോന്നുന്ന തരത്തിലായിരുന്നു അവിടുത്തെ നോട്ടവും സംസാരവും. ഇതിന് ഉദാഹരണമായി അംറുബ്‌നുൽ ആസ്വ് (റ) നിവേദനം ചെയ്യുന്ന സംഭവം ശ്രദ്ധേയമാണ്: സഭയിലിരിക്കുമ്പോൾ നബി (സ്വ) തങ്ങൾ തന്നോട് കാണിക്കുന്ന പ്രത്യേക പരിഗണനയും നോട്ടവും കണ്ട്, താനാണ് സ്വഹാബികളിൽ ഏറ്റവും മികച്ചവൻ എന്ന് അംറുബ്‌നുൽ ആസ്വ് (റ) വിചാരിച്ചു.
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقْبِلُ بِوَجْهِهِ وَحَدِيثِهِ عَلَى أَشَرِّ القَوْمِ يَتَأَلَّفُهُمْ بِذَلِكَ، فَكَانَ يُقْبِلُ بِوَجْهِهِ وَحَدِيثِهِ عَلَيَّ حَتَّى ظَنَنْتُ أَنِّي خَيْرُ القَوْمِ
സംശയം തീർക്കാൻ അവിടുന്ന് നബിയോട് ചോദിച്ചു:
فَقُلْتُ: يَا رَسُولَ اللَّهِ، أَنَا خَيْرٌ أَوْ أَبُو بَكْرٍ؟
അല്ലാഹുവിന്റെ റസൂലേ, ഞാനാണോ അബൂബക്കർ (റ) ആണോ ഖൈർ (മികച്ചയാൾ)?
നബി (സ്വ) പറഞ്ഞു:
“അബൂബക്കർ (റ)”.
തുടർന്ന് ഉമർ (റ) ആണോ أَنَا خَيْرٌ أَوْ عُمَرُ؟
ഉഥ്മാൻ (റ) ആണോ (أَنَا خَيْرٌ أَوْ عُثْمَانُ؟)
എന്ന് ചോദിച്ചപ്പോഴും നബി (സ്വ) അവരുടെ പേരുകളാണ് പറഞ്ഞത്. തുടർന്ന് ചോദ്യം ചോദിച്ചാൽ തന്റെ പേര് താഴെയായിപ്പോകുമോ എന്ന ഭയത്താൽ അദ്ദേഹം മൗനം പാലിച്ചു. ഓരോ വ്യക്തിക്കും താൻ നബിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണെന്ന അനുഭൂതി നൽകാൻ അവിടുത്തെ സൗമ്യമായ പെരുമാറ്റത്തിന് സാധിച്ചിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.
ഉപസംഹാരം
ചുരുക്കത്തിൽ, നബി (സ്വ) തങ്ങളുടെ തർബിയത്തിന്റെ മൻഹജ് (പാത) എന്നത് പരിപൂർണ്ണതയുടെ (കമാലിയ്യത്ത്) മാർഗ്ഗമാണ്. മുന്നിൽ വരുന്ന വ്യക്തിക്ക് ആവശ്യമുള്ളത്, അനുയോജ്യമായ സമയത്ത്, അനുയോജ്യമായ രീതിയിൽ നൽകുക എന്നതാണ് ഇതിന്റെ കാതൽ. അറിവ് (ഇൽമ്) എന്നത് വെറും വാക്കുകളോ വിവര ശേഖരണമോ (മഅ് ലൂമാത്ത്) മാത്രമല്ല; മറിച്ച് അത് നബവീ തർബിയത്തിന്റെ പ്രകാശത്താൽ (നൂർ) പൊതിയപ്പെട്ടതാണ്. ആ പ്രകാശം ഉൾക്കൊണ്ട് ജീവിക്കാനും മറ്റുള്ളവരിലേക്ക് അത് പകർന്നു നൽകാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ.
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
അഹ്‌മദ് സ്വാലിഹ് മുഹമ്മദ് അബ്ദുറഹ്മാൻ അൽ മലൈബാരി; കഴിഞ്ഞ വർഷം ഷാർജ ബുക്ക് ഫെയറിൽ പുറത്തിറങ്ങിയ അസ്മാഉൽ മുഅല്ലിഫീന ഫീ ദിയാരി മലൈബാർ-മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു സമാഹാരം/ഡയറക്ടറി (Biographical & Bibliographical Guide) എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. യൂ.എ. ഇയിലെ ഷാർജയിൽ ഇമാം ആയി സേവനം ചെയ്യുന്നു. അദ്ദേഹം നടത്തിയ പ്രഭാഷണം കേട്ടെഴുതിയത് നബീൽ മുഅബി.
